26 April 2024 Friday

ബന്ധം അവസാനിപ്പിച്ചു, കാണരുതെന്ന് വിലക്കി: ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷം യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍

ckmnews

 പ്രണയം നിരസിച്ചെന്നാരോപിച്ച്‌ പെണ്‍കുട്ടിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മദ്രാസ് ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജി. രാമചന്ദ്രന്‍ (25) എന്ന യുവാവ് പോലീസ് പിടിയില്‍. ചെന്നൈ താംബരം റെയില്‍വെ സ്റ്റേഷനില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രണയം നിരസിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ യുവാവ് കൊലപ്പെടുത്തിയത്.

ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു. എന്നാല്‍, അടുത്തിടെ യുവതി രാമചന്ദ്രനില്‍ നിന്നും അകന്നു. കാണാന്‍ വരരുതെന്നും ഫോണ്‍ വിളിക്കരുതെന്നും യുവതി ആവശ്യപ്പെട്ടു. ഇതോടെ, യുവതിക്ക് പുതിയ ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്ന സംശയവും തന്നെ അവഗണിച്ചതിലുണ്ടായ വൈരാഗ്യവുമാണ് കൊലപാതകം നടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്.

കോളേജ് വിട്ട് തിരിച്ച്‌ വരികയായിരുന്ന ശ്വേതയെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ യുവാവ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തന്നെ എന്തിനാണ് അവഗണിക്കുന്നതെന്ന് രാമചന്ദ്രന്‍ ചോദിച്ചു. ഉത്തരം പറഞ്ഞില്ലെങ്കില്‍ സ്വന്തം ജീവിതം അവസാനിപ്പിക്കുമെന്നും പറഞ്ഞു. ഇത് പെണ്‍കുട്ടി വിശ്വസിക്കാതെ വന്നതോടെ യുവാവ് ആദ്യം സ്വന്തം കൈഞരമ്ബ് മുറിച്ചു. ഭയന്ന് പോയ യുവതി ബഹളം വെച്ചു. ഇതോടെ രാമചന്ദ്രന്‍ ശ്വേതയുടെ ശരീരത്തില്‍ ആഞ്ഞുകുത്തി. ആറുതവണ ആണ് ഇയാള്‍ പെണ്‍കുട്ടിയെ കുത്തിയത്. ആദ്യം കഴുത്തറുക്കുകയായിരുന്നു. ശേഷം മറ്റിടങ്ങളിലും മുറിവേല്‍പ്പിച്ചു. രക്തം വാര്‍ന്ന് പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു.

തുടര്‍ന്ന് യുവാവും കഴുത്തറുത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു. ശ്വേതയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു രാമചന്ദ്രന്റെ പദ്ധതി. എന്നാല്‍, വൈകുന്നേര സമയം ആയതിനാല്‍ സമീപത്ത് ആളുകള്‍ ഏറെയുണ്ടായിരുന്നു. ഇത് യുവാവിന്റെ പദ്ധതി തകര്‍ത്തു. സ്വന്തം കഴുത്തുമുറിച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. നാട്ടുകാര്‍ യുവാവിനെ കീഴടക്കി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

20 വയസ്സുള്ള യുവതിയുമായി തനിക്ക് അടുത്തബന്ധമുണ്ടെന്നും ഇത് അവസാനിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. നാഗപട്ടണം സ്വദേശിയായ രാമചന്ദ്രന്‍ മറൈമല നഗറിലെ ഒരു സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.