08 May 2024 Wednesday

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച നിയന്ത്രണങ്ങള്‍ കടുപ്പിക്കും.

ckmnews

രോഗവ്യാപനം രൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയില്‍ ഞായറാഴ്ച നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള ജില്ലയില്‍ ഞായറാഴ്ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കില്ല. നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി.

നിലവില്‍ സംസ്ഥാനത്ത ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ജില്ലയിലാണ്. പാല്‍, പത്രം, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്ബ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് അനുമതിയുണ്ട്. പ്രസ്തുത സേവനങ്ങള്‍ ഒഴികെയുള്ള കാര്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയതായും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം അനുവദിക്കും. കഴിഞ്ഞ ഞായറാഴ്ചയും ജില്ലയില്‍ സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ കുറവുണ്ടെങ്കിലും ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ഇന്നലെ 4,212 പേര്‍ക്കാണ് രോഗം ബാധിച്ചത്. 26 ന് മുകളില്‍ നിന്ന ടിപിആര്‍ 16.82 ശതമാനമായി കുറഞ്ഞു. 44,658 പേരാണ് വിവിധ ആശുപത്രികളിലും, വീടുകളിലുമായി ചികിത്സയില്‍ കഴിയുന്നത്.

ജില്ലിയിലെ പ്രാദേശിക മേഖലകളില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. അമരമ്ബലം, കരുളായി, മലപ്പുറം, മഞ്ചേരി, മൂന്നിയൂര്‍, പരപ്പനങ്ങാടി, പരപ്പൂര്, പെരിന്തല്‍മണ്ണ, പൊന്നാനി, താനാളൂര്‍, ഊര്‍ങ്ങാട്ടിരി, വേങ്ങര എന്നിവടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.