01 May 2024 Wednesday

കൊച്ചി – കൂറ്റനാട് – മംഗളൂരു പ്രകൃതിവാതക (എൽഎൻജി) പൈപ്‌ലൈൻ പദ്ധതി പ്രധാനമന്ത്രി നാടിന് സമ‍ർപ്പിച്ചു

ckmnews

കൊച്ചി – കൂറ്റനാട് – മംഗളൂരു പ്രകൃതിവാതക (എൽഎൻജി) പൈപ്‌ലൈൻ പദ്ധതി പ്രധാനമന്ത്രി നാടിന് സമ‍ർപ്പിച്ചു



കൊച്ചി:  ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി - മംഗളൂരു പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്യുന്നു. കൊച്ചി ഏലൂരിലെ ഗെയില്‍ ഐ പി സ്റ്റേഷനാണ് ഉദ്ഘാടന വേദി.


ഓണ്‍ലൈനായുള്ള ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും ഉണ്ട്.  



കൊച്ചി പുതുവൈപ്പിൽ 4200 കോടി ചെലവിൽ ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതി ടെർമിനലും 3,000 കോടി മുതൽ മുടക്കി മംഗളൂരുവിലേക്കു കൂറ്റൻ വാതക പൈപ്‌ലൈനും! പൂർത്തിയാക്കാൻ വേണ്ടിവന്നത് ഒന്നര പതിറ്റാണ്ടിന്റെ കഠിനാധ്വാനം. 7,200 കോടി രൂപയുടെ പദ്ധതിയിൽ പൊതുജനത്തിനു നേരിട്ട് എന്തു നേട്ടമെന്ന വലിയ ചോദ്യവും ഒരുപിടി ഉപചോദ്യങ്ങളും പ്രസക്തം. ഒറ്റ വാചകത്തിലെ ഉത്തരമിതാണ്: കുറഞ്ഞ ചെലവിൽ 24 മണിക്കൂറും ലഭ്യമാകുന്ന ഹരിത ഇന്ധനം വ്യവസായ–ഗാർഹിക മേഖലകൾക്ക് ഒരുപോലെ ഗുണകരം.


പ്രകൃതിവാതകം (നാച്വറൽ ഗ്യാസ്) 


ഭൂമിക്കടിയിലെ വാതക നിക്ഷേപങ്ങളിൽ നിന്നു ലഭിക്കുന്ന ഹൈഡ്രോകാർബൺ സംയുക്‌തങ്ങളടങ്ങിയ വാതക മിശ്രിതം. മീഥേൻ വാതകമാണു പ്രധാന ഘടകം. കാർബണിന്റെ അളവു വളരെ കുറവായതിനാൽ പരിസ്‌ഥിതി സൗഹൃദ വാതകം. ചെറിയ അളവിൽ കാർബൺ ഡയോക്‌സൈഡ് ഉൾപ്പെടെയുള്ള ഘടകങ്ങളും മെർക്കുറി, പൊടി, വെള്ളം തുടങ്ങിയവയും പ്രകൃതി വാതകത്തിൽ ഉണ്ടാകും. ഇവ ഒഴിവാക്കി ശുദ്ധീകരിച്ച ശേഷമാണു പ്രകൃതി വാതകം ദ്രവരൂപത്തിലാക്കുന്നത്. വാതക രൂപത്തിൽ സംഭരിച്ചുവയ്‌ക്കുന്നതും ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു നീക്കുന്നതിനും അസൗകര്യമുണ്ടാകുമെന്നതിനാലാണു ദ്രവരൂപത്തിലാക്കുന്നത് (എൽഎൻജി). മൈനസ് 162 ഡിഗ്രി സെൽഷ്യസിലേക്കാണു തണുപ്പിക്കുന്നത്. 


എൽഎൻജി എവിടെനിന്ന് 


എൽഎൻജി കയറ്റുമതിയിലെ മുൻനിരക്കാരായ ഖത്തർ, ഒാസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നു ദീർഘകാല കരാർ പ്രകാരം ഇറക്കുമതി ചെയ്യുന്ന എൽഎൻജി കൊച്ചി പുതുവൈപ്പിലെ ടെർമിനലിലാണു സംഭരിക്കുന്നത്. ക്രയോജനിക് അറകളുള്ള പ്രത്യേക കപ്പലുകളിലാണ് (കാരിയേഴ്‌സ്) എൽഎൻജി കൊണ്ടുവരുന്നത്. അതിശീത (ക്രയോജനിക്) സംഭരണികളിലേക്കു മാറ്റിയാണു സൂക്ഷിക്കുക. ടെർമിനൽ ജെട്ടിയിലെത്തുന്ന കപ്പലുകളിൽ നിന്നു പൈപ്പുകളിലൂടെ എത്തുന്നതു രണ്ടു ടാങ്കുകളിലേക്കാണ്. ഓരോ ടാങ്കിന്റെയും സംഭരണശേഷി ഒന്നര ലക്ഷം കിലോ ലീറ്റർ. ഓരോ ടാങ്കിനും 85 മീറ്റർ ചുറ്റളവാണുള്ളത്. ഒരു ഫുട്‌ബോൾ ഗ്രൗണ്ടിന്റെ വലുപ്പമുണ്ട്, ഓരോ ടാങ്കിനും. 


എവിടെ നിന്നാണു വിതരണം 


പുതുവൈപ്പ് ടെർമിനലിൽ നിന്നാണു കൊച്ചി– മംഗളൂരു പൈപ്പ് ലൈൻ ആരംഭിക്കുന്നത്. ഈ പ്രധാന പൈപ്പിൽ നിന്നാണു ചെറു വിതരണക്കുഴലുകളിലൂടെ വ്യവസായശാലകളിലേക്കും ഗാർഹിക മേഖലകളിലേക്കും വാതകം വിതരണം ചെയ്യുന്നത്. ഇതിനായി പ്രധാന പൈപ്‌ലൈനിൽ പിഗ്ഗിങ്, സെക്ഷനലൈസിങ് വാൽവ് സ്റ്റേഷനുകളുണ്ടാകും. ഇവിടങ്ങളിൽ നിന്നാണു ചെറു കുഴലുകളിലേക്കു വാതകം കടത്തിവിടുന്നത്. 


ഉപയോഗം ഉയരുന്നുണ്ടോ


മംഗളൂരു വ്യവസായ മേഖലയിൽക്കൂടി എൽഎൻജി ലഭിച്ചു തുടങ്ങിയതോടെ കൊച്ചി – മംഗളൂരു പൈപ്‌ലൈനിൽ നിന്നുള്ള പ്രതിദിന ഉപയോഗം ശരാശരി 45 ലക്ഷം ക്യുബിക് മീറ്ററായി. മംഗളൂരുവിൽ പ്രതിദിനം ഉപയോഗിക്കുന്നത് 8 ലക്ഷം ക്യുബിക് മീറ്റർ വാതകം. 5 വർഷത്തിനുള്ളിൽ കേരളത്തിലും മംഗളൂരു വ്യവസായ മേഖലയിലുമായി ഉപയോഗം 110 ലക്ഷം ക്യുബിക് മീറ്ററായി ഉയർന്നേക്കും. 


ഗാർഹിക മേഖലയ്ക്കോ


വ്യവസായ ഇന്ധനം മാത്രമല്ല, എൽഎൻജി. ചെറിയ കുഴലുകളിലൂടെ അടുക്കളകളിലെത്തിച്ചു പാചക ആവശ്യത്തിന് (പിഎൻജി – പൈപ്ഡ് നാച്വറൽ ഗ്യാസ്) ഉപയോഗിക്കാം. വാഹന ഇന്ധനമായി (സിഎൻജി – കംപ്രസ്ഡ് നാച്വറൽ ഗ്യാസ്)ഉപയോഗിക്കാമെന്നതാണ് മറ്റൊരു ഉപയോഗം. പെട്രോൾ ബങ്കുകളിലൂടെ തന്നെയാണു സിഎൻജിയും ലഭിക്കുന്നത്. 


വ്യവസായശാലകളുടെ നേട്ടം


ഇന്ധനമായും അസംസ്കൃത വസ്തുവായും ഉപയോഗിക്കാം. രാസവള നിർമാണശാലയായ ഫാക്ടിൽ ബോയ്‌ലർ ഇന്ധനമായും അമോണിയ പ്ലാന്റിൽ അസംസ്കൃത വസ്തുവായും എൽഎൻജി ഉപയോഗിക്കാനാകും. ബിപിസിഎൽ കൊച്ചി റിഫൈനറിയിലാകട്ടെ, വൈദ്യുതി ഉൽപാദനത്തിനായാണ് എൽഎൻജി ഉപയോഗിക്കുന്നത്. വില കൂടിയ ഡീസലിൽ പ്രവർത്തിക്കുന്ന പവർ പ്ലാന്റുകൾക്കു പകരമാണ് എൽഎൻജി ഉപയോഗം. പൊതുവിൽ, ബോയ്‌ലർ ഇന്ധനമെന്ന നിലയിൽ വ്യാപകമായി ഉപയോഗിക്കാം. ഇന്ധന ആവശ്യത്തിന് എൽപിജിയിൽ നിന്നു പ്രകൃതിവാതകത്തിലേക്കു മാറുമ്പോൾ കിലോഗ്രാമിന് ഏകദേശം 17 രൂപയുടെ ലാഭമുണ്ടാകുമെന്നാണു വിലയിരുത്തൽ. പ്രതിദിനം 5000 കിലോഗ്രാം എൽപിജി ഉപയോഗിക്കുന്ന വ്യവസായശാലയ്ക്കു പ്രതിദിന ലാഭം 8.5 ലക്ഷം രൂപ! 


അധിക മൈലേജ് തരുമോ സിഎൻജി 


വാഹന ഇന്ധനമായാണു സിഎൻജി ഉപയോഗിക്കുക. നിശ്‌ചിത മർദത്തിലേക്ക് ഒതുക്കിയാണ് എൽഎൻജിയെ സിഎൻജിയാക്കി മാറ്റുന്നത്. വാഹനങ്ങളിലെ ചെറിയ ടാങ്കുകളിൽ കൂടുതൽ വാതകം ഉൾക്കൊള്ളിക്കുന്നതിനാണിത്. വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം കാര്യമായി കുറയും. സിഎൻജി ഉപയോഗിച്ചാൽ ചെലവു കിലോമീറ്ററിന് 2–3 രൂപ മതിയാകും. 25–30% മൈലേജും കൂടുതൽ. ഡീസൽ – പെട്രോൾ ചെലവു കിലോമീറ്ററിനു ശരാശരി 5–7 രൂപയാണ്. പെട്രോളിയം ഇന്ധനങ്ങളിൽ നിന്നു വ്യത്യസ്തമായി എൽഎൻജി വില അടിക്കടി വ്യത്യാസപ്പെടുന്നില്ല. കെഎസ്ആർടിസി 310 സിഎൻജി ബസുകൾ വാങ്ങാൻ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. ഡീസലിനെക്കാൾ 30% ചെലവു കുറയുമെന്നാണു വിലയിരുത്തൽ. 


എന്താണു സിറ്റി ഗ്യാസ് പദ്ധതി 


കൊച്ചി – മംഗളൂരു പൈപ്‌ലൈനിൽ നിന്നു ചെറുകുഴലുകൾ വഴി  സംസ്ഥാനമൊട്ടുക്കും ഗാർഹിക മേഖലകളിൽ അടുക്കള വാതകം എത്തിക്കുകയാണു സിറ്റി ഗ്യാസ് പദ്ധതിയുടെ ലക്ഷ്യം. പ്രധാന വാതകക്കുഴലും അതിൽ നിന്നുള്ള അസംഖ്യം ചെറു കുഴലുകളും ചേരുന്ന വമ്പൻ വാതക വിതരണ ശൃംഖലയെന്നു വിശേഷിപ്പിക്കാം, സിറ്റി ഗ്യാസ് പദ്ധതിയെ. പദ്ധതി 2016ൽ ആരംഭിച്ചെങ്കിലും കൊച്ചി മേഖലയിൽ മാത്രമാണു ഭാഗികമായെങ്കിലും നടപ്പായത്. പദ്ധതിക്ക് അനുമതി ലഭിച്ച് 5 വർഷമായിട്ടും നൽകാനായതു കഷ്ടിച്ച് 3,000 സിറ്റി ഗ്യാസ് കണക്‌ഷനുകൾ. എറണാകുളം ജില്ലയിലെ കളമശേരി, തൃക്കാക്കര നഗരസഭകളിലാണു ലഭ്യത. ഏതാനും നഗരസഭകളിൽകൂടി പൈപ്പിടൽ നടക്കുന്നു. തുടക്കത്തിൽ നഗരമേഖലകളിലും പിന്നീടു ഗ്രാമ മേഖലകളിലും വാതകമെത്തും. 


ടാങ്കറുകൾ ഒഴിവാകുമോ, അപകടങ്ങളും


സംസ്ഥാനത്തു വ്യാപകമായി ഉപയോഗിക്കുന്ന ഗാർഹിക ഇന്ധനം എൽപിജിയാണ്. മംഗലാപുരത്തെ ഇറക്കുമതി ടെർമിനലിൽനിന്നു കൂറ്റൻ ബുള്ളറ്റ് ടാങ്കറുകളിലാണ് എൽപിജി കേരളത്തിലെ വിവിധ ബോട്‍ലിങ് പ്ലാന്റുകളിലെത്തിച്ചു സിലിണ്ടറുകളിൽ നിറച്ചു വിതരണം ചെയ്യുന്നത്. നൂറു കണക്കിനു ടാങ്കറുകളാണു റോഡിൽ തിരക്കും മലിനീകരണവും അപകട സാധ്യതയും സൃഷ്ടിച്ചു പായുന്നത്. പൈപ്പുകളിലൂടെ ലഭ്യമാകുന്ന എൽഎൻജി വ്യാപകമായാൽ റോഡിൽ എൽപിജി ബുള്ളറ്റ് ടാങ്കറുകളുടെ എണ്ണം കുറയും. (ഇതേ ലക്ഷ്യത്തോടെ ഇന്ത്യൻ ഒായിൽ കോർപറേഷൻ പുതുവൈപ്പിൽ എൽപിജി ഇറക്കുമതി ടെർമിനൽ നിർമാണം ആരംഭിച്ചുവെങ്കിലും പ്രാദേശിക എതിർപ്പു മൂലം സ്തംഭനാവസ്ഥയിലാണ്. ടെർമിനൽ പൂർത്തിയാക്കാൻ കഴിഞ്ഞാൽ ബുള്ളറ്റ് ടാങ്കറുകളെ ഗണ്യമായ തോതിൽ ഒഴിവാക്കാൻ കഴിയുമായിരുന്നു) 


വൈകലിന്റെ കാരണം


എറണാകുളം ഉൾപ്പെടെ 8 ജില്ലകളിൽ പദ്ധതി നടപ്പാക്കുന്ന ഇന്ത്യൻ ഒായിൽ അദാനി ഗ്യാസ് ലിമിറ്റഡിനു (ഐഒഎജിഎൽ) തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള അനുമതികൾ ലഭിക്കാൻ വൈകിയതാണു പദ്ധതി ഇഴയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. 2 വർഷത്തെ പ്രളയങ്ങളും കോവിഡുമൊക്കെ പദ്ധതി വൈകാൻ ഇടയാക്കി. അപേക്ഷ ലഭിച്ച് 21 ദിവസത്തിനുള്ളിൽ തദ്ദേശ സ്ഥാപനങ്ങൾ സിറ്റി ഗ്യാസ് പദ്ധതിക്കുള്ള സാങ്കേതിക അനുമതികൾ ലഭ്യമാക്കണമെന്നു 2 മാസം മുൻപു സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കു കർശന നിർദേശം നൽകിയിട്ടുണ്ട്. 


സർ‍ക്കാരിനെന്തു നേട്ടം 


വാതക ഉപയോഗം വർധിക്കുന്നതോടെ നികുതി ഇനത്തിൽ സംസ്ഥാന സർക്കാരിനു ലഭിക്കുക ഏകദേശം 980 കോടിയോളം രൂപ. ഇപ്പോൾ ലഭിക്കുന്നതു ശരാശരി 300 – 350 കോടി രൂപയാണ്. 


അടുക്കളയിൽ മെച്ചമേത്


എൽപിജിയെക്കാൾ 30% കുറഞ്ഞ ചെലവേയുള്ളൂ, എൽഎൻജിക്ക്. 24 മണിക്കൂറും അടുക്കളയിൽ ലഭ്യമാകും. പൊതു പണിമുടക്കുണ്ടായാലും ഗതാഗതക്കുരുക്കുണ്ടായാലും വാതക ലഭ്യതയെ ബാധിക്കില്ല. എൽപിജി സിലിണ്ടറിനു സബ്സിഡി ഉണ്ടെങ്കിൽപ്പോലും മുഴുവൻ തുകയും നൽകിയേ പറ്റൂ. സബ്സിഡി തുക പിന്നീട് ബാങ്ക് അക്കൗണ്ടിലേക്കാണു വരിക. എന്നാൽ, ഉപയോഗിക്കുന്ന വാതകത്തിനു മീറ്ററിലെ അളവ് പ്രകാരമുള്ള വില നൽകിയാൽ മതിയെന്നതാണു നേട്ടം. ഒാരോ ജില്ലയിലും പദ്ധതി നടപ്പാക്കുന്ന ഏജൻസികളിൽ നിന്നാണു കണക്ഷനെടുക്കേണ്ടത്. 


എന്തുകൊണ്ട് എൽഎൻജി 


നാഫ്ത, എൽപിജി (ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്), പെട്രോൾ – ഡീസൽ തുടങ്ങിയ വ്യവസായ–ഗാർഹിക ഇന്ധനങ്ങളെക്കാൾ ചെലവു കുറവാണെന്നതാണു പ്രധാന നേട്ടം. കാർബൺ അളവു കുറവായതിനാൽ അന്തരീക്ഷ മലിനീകരണം തീർത്തും കുറവാണ്. സൂര്യപ്രകാശവുമായി പ്രതിപ്രവർത്തനം നടത്താത്തതിനാൽ പ്രകൃതി വാതകം മലിനീകരണമുണ്ടാക്കുകയില്ല. ഏതാനും വർഷങ്ങൾക്കകം ഡീസൽ ഉപയോഗം കുറയ്ക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യാനാണു മിക്ക രാജ്യങ്ങളും ലക്ഷ്യമിടുന്നത്. മലിനീകരണമുണ്ടാക്കാത്ത ഇന്ധനമെന്ന നിലയിൽ പ്രകൃതിവാതകത്തിനു സാധ്യതയേറെ. പൈപ്‌ലൈനിൽ 24 മണിക്കൂറും ലഭിക്കുമെന്നതാണു മറ്റൊരു സവിശേഷത. 


സുരക്ഷിതമാണോ എൽഎൻജി


എൽപിജിയെ അപേക്ഷിച്ചു സുരക്ഷിതമാണ് എൽഎൻജി. അടുക്കളയിൽ സിലിണ്ടറിൽ സൂക്ഷിക്കുന്ന എൽപിജിയിൽ നിന്നു വ്യത്യസ്തമായി, കുറഞ്ഞ മർദത്തിൽ പൈപ്പിലൂടെയാണ് എൽഎൻജി വീടുകളിൽ കിട്ടുന്നത്. വായുവിനെക്കാള്‍ ഭാരം കുറഞ്ഞതായതിനാൽ ചോർച്ചയുണ്ടായാലും കെട്ടിക്കിടക്കാതെ ഉയര്‍ന്നു പൊങ്ങും. സാന്ദ്രത കൂടിയ എല്‍പിജി പോലെ തളം കെട്ടിനിന്ന് അപകടമുണ്ടാകാൻ സാധ്യത കുറവ്. എൽപിജിയെ അപേക്ഷിച്ച് വളരെ കൂടിയ താപനിലയിൽ മാത്രമേ എൽഎൻജി സ്വയം കത്തുകയുള്ളൂ. രാജ്യാന്തര മാനദണ്ഡങ്ങളനുസരിച്ചാണ് എൽഎൻ‍ജി ടെർമിനലിന്റെയും പൈപ്‌ലൈനിന്റെയും നിർമാണം. 24 മണിക്കൂറും നിരീക്ഷണ സംവിധാനവുമുണ്ട്. 


സുരക്ഷിതമാണോ എൽഎൻജി


എൽപിജിയെ അപേക്ഷിച്ചു സുരക്ഷിതമാണ് എൽഎൻജി. അടുക്കളയിൽ സിലിണ്ടറിൽ സൂക്ഷിക്കുന്ന എൽപിജിയിൽ നിന്നു വ്യത്യസ്തമായി, കുറഞ്ഞ മർദത്തിൽ പൈപ്പിലൂടെയാണ് എൽഎൻജി വീടുകളിൽ കിട്ടുന്നത്. വായുവിനെക്കാള്‍ ഭാരം കുറഞ്ഞതായതിനാൽ ചോർച്ചയുണ്ടായാലും കെട്ടിക്കിടക്കാതെ ഉയര്‍ന്നു പൊങ്ങും. സാന്ദ്രത കൂടിയ എല്‍പിജി പോലെ തളം കെട്ടിനിന്ന് അപകടമുണ്ടാകാൻ സാധ്യത കുറവ്. എൽപിജിയെ അപേക്ഷിച്ച് വളരെ കൂടിയ താപനിലയിൽ മാത്രമേ എൽഎൻജി സ്വയം കത്തുകയുള്ളൂ. രാജ്യാന്തര മാനദണ്ഡങ്ങളനുസരിച്ചാണ് എൽഎൻ‍ജി ടെർമിനലിന്റെയും പൈപ്‌ലൈനിന്റെയും നിർമാണം. 24 മണിക്കൂറും നിരീക്ഷണ സംവിധാനവുമുണ്ട്