01 May 2024 Wednesday

‘ഇത്തരം തെമ്മാടിത്തരങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടില്ല’: കെ.കെ ശൈലജയ്‌ക്കെതിരായ അശ്ലീലപ്രചാരണത്തിനെതിരേ മുഖ്യമന്ത്രി

ckmnews



കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പ്രചാരണമുണ്ടായെന്ന ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതൊക്കെ ശുദ്ധ തെമ്മാടിത്തമല്ലേയെന്നും ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

ജനങ്ങളെ ബാധിക്കുന്ന മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യു ഡി എഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽ ഡി എഫും തമ്മിലാണ് കേരളത്തിലെ മത്സരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.യു ഡി എഫിന് കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾക്കെതിരെ നിലപാടില്ല.വർഗീയ നീക്കങ്ങൾക്കെതിരെ ശബ്ദം ഉയരുന്നില്ല.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചു പ്രകടന പത്രികയിൽ പരാമർശം പോലുമില്ല.സ്വന്തം പാർട്ടിയുടേയോ ഘടകകക്ഷിയായ മുസ്ലിം ലീഗിന്‍റേയോ പതാക ഉയർത്തിപ്പിടിച്ച് നിവർന്നു നിന്ന് വോട്ടു ചോദിക്കാൻ പോലും കഴിവില്ലാത്തവരായി കോൺഗ്രസും യു ഡി എഫും അധഃപതിച്ചിരിക്കുന്നുവെന്നും പിണറായി പറഞ്ഞു.

ബിജെപിയെ എതിർക്കുന്നതിൽ പ്രത്യയശാസ്ത്രപരമായോ പ്രായോഗികമായോ കോൺഗ്രസ്സിന് ഒരു താല്പര്യവുമില്ല. കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന് ഒരവസാനമില്ലാത്ത സ്ഥിതിയാണ്. കേരളത്തിലും ഈ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രിമാരുടെ മക്കളിൽ തുടങ്ങി പലരും ഇന്ന് ബിജെപി ഓഫീസിലേക്ക് ടിക്കറ്റെടുത്ത് നിൽക്കുകയാണ്. മലപ്പുറം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി യുഡിഎഫ് നോമിനിയായി കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലറായ വ്യക്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.