09 May 2024 Thursday

സ്വപ്നം കണ്ടത് അന്യഗ്രഹ ജീവിതം, കൈത്തണ്ട മുറിച്ച് ആത്മഹത്യ; ദമ്പതികളുടെയും സുഹൃത്തിൻ്റെയും മരണത്തിൽ ദുരൂഹത തുടരുന്നു

ckmnews


അരുണാചലിൽ വെച്ച് ദമ്പതികളും സുഹൃത്തും ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ദുരൂഹത തുടരുന്നു. അന്യഗ്രഹ ജീവിതം സ്വപ്നം കണ്ടാണ് മൂവരും ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടുകൾ. അരുണാചലിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തത് നവീനാണെന്നും, ദേവിയെയും ആര്യയെയും അരുണാചലിലേക്ക് പോകാൻ സ്വാധീനിച്ചതും, മരണശേഷം മറ്റൊരു ഗ്രഹത്തിൽ സുഖജീതമെന്ന് ഇരുവരെയും വിശ്വസിപ്പിച്ചതും നവീൻ ആണെന്നാണ് റിപ്പോർട്ട്. മരണം എപ്രകാരം വേണമെന്ന് വരെ ഇവർ മുൻകൂട്ടി നിശ്ചയിച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്.

അരുണാചലിലേക്ക് യാത്ര പോകുന്നതിന് മുൻപാണ് ദേവിയും നവീനും തിരുവനന്തപുരത്ത് എത്തിയത്. തുടർന്ന് കഴക്കൂട്ടം ഭാഗത്താണ് ഇവർ താമസിച്ചത്. എന്നാൽ പിന്നീട് മുറിയിൽ നിന്നും പുറത്തിറങ്ങിയില്ലെന്നും, അന്യഗ്രഹ വിശ്വാസങ്ങളെക്കുറിച്ച് ഇന്റർനെറ്റിൽ ഇവർ തെരഞ്ഞിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


നവീൻ ബന്ധപ്പെട്ടിരുന്ന ആളുകളെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മാർച്ച് 28ന് ഇറ്റാനഗറിൽ എത്തിയ മൂവരും കുടുംബം എന്ന പേരിലാണ് സിറോ താഴ്വരയിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചത്. ഇവിടെ മുറിയെടുക്കാൻ നവീന്റെ രേഖകളാണ് നൽകിയത്. മറ്റുള്ളവരുടെ രേഖകൾ പിന്നീട് നൽകാമെന്നായിരുന്നു പറഞ്ഞത്. ഹോട്ടലിൽ മുറിയെടുത്ത ശേഷം മൂന്ന് ദിവസം പുറത്ത് കറങ്ങിയ മൂവരെയും ഏപ്രിൽ ഒന്ന് മുതലാണ് കാണാതാവുന്നത്.അതേസമയം, 17ന് കോട്ടയത്തെ വീട്ടിൽ നിന്നും ഇറങ്ങിയ നവീനും ഭാര്യയും 27വരെ എവിടെയായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. മരിക്കാനായി മൂവായിരം മൈലുകൾ അപ്പുറമുള്ള പ്രദേശം തെരഞ്ഞെടുത്തത് എന്തിനാണെന്നുള്ളതിലും വ്യക്തതയില്ല.