പേരാമ്പ്ര കൊലപാതകത്തിൽ അറസ്റ്റിലായ മുജീബ് റഹ്മാൻ വയോധികയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാംപ്രതി
കോഴിക്കോട്∙ പേരാമ്പ്രയിൽ യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോയി ആഭരണം കവർന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാൻ വയോധികയെ ബലാൽസംഗം ചെയ്ത കേസിലെ ഒന്നാം പ്രതി. കോഴിക്കോട് ഓമശേരിക്കടുത്ത മുത്തേരിയിലെ ഈ ബലാംത്സംഗ കേസാണ് അനുവിന്റെ കേസിൽ വഴിത്തിരിവായത്. സമാനമായ കുറ്റകൃത്യമാണ് ഒന്നര വർഷം മുൻപ് മുത്തേരിയിലും അരങ്ങേറിയത്.
2022 സെപ്റ്റംബറിലാണ് സംഭവം നടന്നത്. ജോലിക്കു പോകുകയായിരുന്ന വയോധികയെ മോഷ്ടിച്ച ഓട്ടോയിൽ കയറ്റി കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് ആഭരണം കവരുകയായിരുന്നു. ഇതിനു പുറമേ നിരവധി കേസുകളും മലപ്പുറം കൊണ്ടോട്ടി കാവുങ്ങൽ ചെറുപറമ്പ് കോളനിയിൽ നമ്പിലത്ത് മുജീബിന്റെ പേരിലുണ്ട്. വിവിധ ജില്ലകളിലെ ഉൾപ്രദേശങ്ങളിലൂടെ വാഹനങ്ങളിൽ കറങ്ങി പിടിച്ചുപറി, വാഹന മോഷണം എന്നിവ നടത്തുകയാണ് മുജീബിന്റെ രീതി. വാഹന മോഷ്ടാവ് വീരപ്പൻ റഹീമിന്റെ സഹായിയുമാണ്.
ഇന്നലെയാണ് കുറുങ്കുടി മീത്തൽ അനുവിനെ (27) കൊലപ്പെടുത്തിയ കേസിൽ മുജീബ് റഹ്‌മാനെ (49) ആണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 60 കേസുകൾ നിലവിലുണ്ട്. മുക്കത്തു മോഷണത്തിനിടയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിലും പ്രതിയാണ്.