ഇരുപത് മിനിറ്റോളം ബസ് ഓണാക്കിയിട്ടതിന് കാരണം ചോദിച്ച സിഎംഡിയോട് ധിക്കാരം; കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിട്ടു; കണ്ടക്ടർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ഇരുപത് മിനിറ്റോളം നേരം ബസ് അനാവശ്യമായി ഓണാക്കിയിട്ട് ഇന്ധനം പാഴാക്കുകയും ഇതേക്കുറിച്ച അന്വേഷിച്ച സിഎംഡിയോട് മോശമായി പെരുമാറുകയും ചെയ്ത താല്‍ക്കാലിക ഡ്രൈവറെ കെഎസ്ആർടിസി പിരിച്ചുവിട്ടു. സ്ഥിരം ജീവനക്കാരായ രണ്ടുപേർക്കെതിരെയും നടപടിയുണ്ട്. ഡ്രൈവറുടെ നടപടിയെ തടയാതിരുന്നതിന് ബസിലെ കണ്ടക്ടർ, ഡിപ്പോയിലെ ചാർജ്മാൻ എന്നിവരെ സസ്പെൻഡ് ചെയ്തു. ഈ മാസം 9നായിരുന്നു സംഭവം.
ഇന്ധനം ഒരു തുള്ളിപോലും പാഴാക്കരുതെന്ന കോര്‍പ്പറേഷന്റെ ആവര്‍ത്തിച്ചുളള നിര്‍ദേശം നിലനില്‍ക്കെയാണ് ഡ്രൈവർ 20 മിനിറ്റ് നേരം ബസ് ഓണാക്കിയിട്ടത്. ഇതേക്കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായാണ് ഡ്രൈവർ മറുപടി നൽകിയത്. പാറശ്ശാല ഡിപ്പോയിലെ താത്കാലിക ഡ്രൈവര്‍ പി ബൈജുവിനെ പിരിച്ചുവിടുകയും, പാറശ്ശാല ഡിപ്പോയിലെ കണ്ടക്ടർ രജിത്ത് രവി, പാറശ്ശാല യൂണിറ്റില്‍ അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയറുടെ ചുമതല വഹിച്ചു വരുന്ന ചാർജ്മാന്‍ കെ സന്തോഷ് കുമാർ എന്നിവരെ സസ്പെൻഡ‍് ചെയ്യുകയുമായിരുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ സിഎംഡി എത്തിയപ്പോഴാണ് നെയ്യാറ്റിന്‍കര - കളിയിക്കാവിള ബസ് ബേയില്‍ യാത്രക്കാരെ കയറ്റുന്നതിനായി പാര്‍ക്ക് ചെയ്തിരുന്ന CS88 (JN548) നമ്പര്‍ ബസ്സ് കണ്ടക്ടറോ, ഡ്രൈവറോ ഇല്ലാതെ സ്റ്റാര്‍ട്ട് ചെയ്തു നിറുത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബസ് സ്റ്റാര്‍ട്ടിംഗില്‍ നിറുത്തിയിരിക്കുന്നതിനെ സംബന്ധിച്ച് അന്വേഷിച്ചപ്പോൾ സെല്‍ഫ് എടുക്കാത്തതുകൊണ്ടാണെന്ന് ഡ്രൈവര്‍ പരുഷമായി മറുപടി പറയുകയും ചെയ്തു.
തന്റെയൊപ്പം ജോലി ചെയ്യുന്ന താൽക്കാലിക ഡ്രൈവർ ഡീസൽ പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും കോർപ്പറേഷന്റെ സ്ഥിരം ജീവനക്കാരനായ കണ്ടക്ടർ അത് തടഞ്ഞില്ലെന്ന കൃത്യവിലോപം ബോധ്യപ്പെട്ടതിനാലാണ് സസ്പെൻഡ് ചെയ്തത്. താത്ക്കാലിക ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സെന്‍ട്രല്‍ ഡിപ്പോയില്‍ 20 മിനിറ്റോളം എഞ്ചിന്‍ ഓഫാക്കാതെ ബസ്സ് സ്റ്റാര്‍ട്ട് ചെയ്ത നിലയിലായിരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി.