യുവതി പപ്പടക്കോല്‍ വിഴുങ്ങി,അതിസാഹസികമായി പുറത്തെടുത്ത് ഡോക്ടർമാർ
മലപ്പുറം സ്വദേശിനി വിഴുങ്ങിയ ലോഹത്തിന്റെ പപ്പടക്കോൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വായിലൂടെതന്നെ പുറത്തെടുത്തു. മാനസികാരോഗ്യത്തെ തുടർന്നാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പപ്പടക്കോൽ വിഴുങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് യുവതിയെ റഫർ ചെയ്തത്.
സാധാരണഗതിയിൽ ഇത്തരം സാഹചര്യങ്ങളിൽ ഒരുഭാഗം മൊത്തം തുറന്നുള്ള ശസ്ത്രക്രിയയാണ് ചെയ്യേണ്ടിയിരുന്നത്. ഇതിന് വിജയസാധ്യത കുറവാണെന്ന വിലയിരുത്തലിനെ തുടർന്നാണ് പപ്പടക്കോൽ എടുക്കുമ്പോൾ ആന്തരിക രക്തസ്രാവം ഉണ്ടായാൽ അപ്പോൾതന്നെ ഹൃദയം തുറന്ന് ശസ്ത്രക്രിയചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയശേഷം വായിലൂടെതന്നെ തിരിച്ചെടുക്കാൻ ഡോക്ടർമാർ തീരുമാനിക്കുന്നത്.
ഇ.എൻ.ടി., അനസ്തേഷ്യ, കാർഡിയോ തൊറാസിക് സർജറി, ജനറൽ സർജറി വിഭാഗങ്ങളുടെ ഒരുമിച്ചുള്ള പ്രവർത്തനത്തിലൂടെയാണ് ആന്തരികാവയവങ്ങൾക്ക് പ്രത്യക്ഷത്തിൽ പരിക്കേൽക്കാതെ വായിലൂടെ തന്നെ പപ്പടക്കോൽ പുറത്തേക്ക് എടുക്കാൻ കഴിഞ്ഞത്. ഫൈബർ ഒപ്ടിക് ഇൻട്യുബേറ്റിങ് വീഡിയോ എൻഡോസ്കോപ്പ്, ഡയറക്ട് ലാറിയങ്കോസ്കോപ്പി എന്നീ പ്രക്രിയകളും ശസ്ത്രക്രിയയ്ക്ക് സഹായകമായി.
ഇത്രയും വിഭാഗങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചതുകൊണ്ടും പ്രീമിയം സ്വകാര്യ ആശുപത്രി നിലവാരത്തിലുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നതുകൊണ്ടുമാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.