09 May 2024 Thursday

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച 14 സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ckmnews


യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ 14 സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കരിങ്കൊടി പ്രതിഷേധക്കാരെ ആക്രമിച്ചതിലാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.

ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോൺ. പ്രവർത്തകന്റെ തലയ്ക്കടിച്ചുവെന്നും അക്രമം തടഞ്ഞവരെയും മർദിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും FIRൽ ഉണ്ട്.

ആത്മഹത്യാ സ്‌ക്വാഡായാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തിച്ചതെന്നും അതിനെ അപലപിക്കണ്ട ആവശ്യമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ പ്രതികരിച്ചു. ആസൂത്രിതമായ ആക്രമമാണ് കഴിഞ്ഞ ദിവസം യൂത്ത് കോൺ​ഗ്രസിന്റെ ഭാ​ഗത്തു നിന്ന് ഉണ്ടായത്. ഒരു കയ്യേറ്റത്തിനും സിപിഐഎം തയ്യാറല്ല. ഇത് പരിപാടിയുടെ ശ്രദ്ധ മാറ്റാൻ കോൺഗ്രസ്‌ ഗൂഡാലോചന ചെയ്തു നടത്തിയ അക്രമമാണ്. ഒരു തരത്തിലുള്ള അക്രമത്തിനെയും സിപിഐഎം പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ചാവേർ കൊലയാളി സംഘമാണ് നവകേരള സദസിനെതിരായ പ്രതിഷേധത്തിന് ഇറങ്ങിയതെന്നും കല്ലുമായാണ് അക്രമിക്കാൻ എത്തിയതെന്നും സിപിഐഎം നേതാവ് എം.വി ജയരാജൻ ആരോപിച്ചു. അക്രമങ്ങൾ അപലപനീയമാണ്. പായസത്തിൽ വിഷം ചേർക്കുന്നവരാണ് കോൺ​ഗ്രസുകാർ. അത്തരം വിഷവിത്തുക്കളെ തിരിച്ചറിയുകയാണ് വേണ്ടത്. സംഘാടകർ പ്രകോപനത്തിൽ വീണുപോകരുതെന്നും ഇങ്ങോട്ട് അടിച്ചാലും അങ്ങോട്ട്‌ അടിക്കണ്ട എന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.


യൂത്ത് കോൺ​ഗ്രസിന്റേത് കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും നവകേരളത്തിനെതിരെയുള്ള പ്രതിഷേധം ജനങ്ങൾ അവഗണിച്ച് കളയണമെന്നും മന്ത്രി പി. രാജീവ് പ്രതികരിച്ചു. പ്രതിപക്ഷം സഹകരിച്ചിരുന്നുവെങ്കിൽ ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിന് പ്രധാനപ്പെട്ട ഇടമുണ്ടാകുമായിരുന്നു. എന്ത് വിമർശനവും വിയോജിപ്പും ജനങ്ങളെ സാക്ഷി നിർത്തി പറയാനുള്ള അവസരമാണ് പ്രതിപക്ഷം ഇല്ലാതാക്കിയതെന്നും അദ്ദേഹം പറഞ്ഞു.