08 May 2024 Wednesday

തുവ്വൂരിൽ കൊല്ലപ്പെട്ട സുജിതയുടെ മൃതദേഹം പുറത്തെടുത്തു

ckmnews


മലപ്പുറം തുവ്വൂരിൽ കൊല്ലപ്പെട്ട സുജിതയുടെ മൃതദേഹം പുറത്തെടുത്തു. പ്രതി വിഷ്ണുവിന്റെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽനിന്നാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തേക്കെടുത്തത്. മൃതദേഹം സുജിതയുടേതെന്ന് ബന്ധുക്കളും വീട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. സഹോദരനും മറ്റു ബന്ധുക്കളുമാണ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. കാലു മടക്കി പ്ലാസ്റ്റിക് കവറിൽ മൂടി പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടിക്കുശേഷം മഞ്ചേരി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയ ശേഷം പോസ്റ്റുമോർട്ടം ചെയ്യും.

സുജിതയുടെ കൊലപാതകത്തിൽ മുഖ്യപ്രതി വിഷ്ണു ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായിരുന്നു. തുവ്വൂർ പഞ്ചായത്തിലെ താത്‌കാലിക ജീവനക്കാരനാണ് വിഷ്ണു. ഇയാളുടെ രണ്ട് സഹോദരങ്ങളും സുഹൃത്തും പിതാവുമാണ് അറസ്റ്റിലായത്. വൈശാഖ്, ജിത്തു, ഷിഹാൻ, മുത്തു എന്നിവരാണ് കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസമാണ് മൃതദേഹം മാലിന്യക്കുഴിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്


ആഗസ്റ്റ് 11നാണ് തുവ്വൂർ കൃഷിഭവനിൽ താൽക്കാലിക ജീവനക്കാരിയായ സുജിതയെ(35) കാണാതായത്. കൃഷിഭവനിലെത്തുന്ന ആളുകളെ അപേക്ഷയ്ക്കടക്കം സഹായിക്കുന്ന ജോലിയിലായിരുന്നു. പ്രതി ജിഷ്ണു നേരത്തെ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. ഐ.എസ്.ആർ.ഒയിൽ ജോലി ലഭിച്ചെന്നു പറഞ്ഞാണു ജോലി രാജിവച്ചത്.