08 May 2024 Wednesday

സർവ്വീസ് ചെയ്തിട്ടും ഫലമില്ല; തൃശൂരിൽ വീണ്ടും ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം

ckmnews


തൃശൂര്‍: സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍നിന്ന് വയോധികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പട്ടിക്കാട് സിറ്റി ഗാര്‍ഡനില്‍ കണ്ണീറ്റുകണ്ടത്തില്‍ കെ.ജെ. ജോസഫിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. കിടപ്പുമുറിയില്‍ കട്ടിലിനോട് ചേര്‍ന്നുള്ള മേശയിന്‍മേലാണ് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്നത്. ഫോണ്‍ പൊട്ടിത്തെറിക്കുന്ന സമയത്ത് ജോസഫ് അടുത്തുണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ

രക്ഷപ്പെടുകയായിരുന്നു. റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ജോസഫും ഭാര്യയും കൊച്ചുമകളുമാണ് വീട്ടില്‍ താമസിക്കുന്നത്.

ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്. ബാറ്ററി ചാര്‍ജ് കുറഞ്ഞതിനെ തുടര്‍ന്ന് ചാര്‍ജില്‍ ഇട്ടിരുന്ന ഫോണ്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളി പടര്‍ന്നെങ്കിലും കണക്ഷന്‍ വിച്ഛേദിച്ച് വെള്ളമൊഴിച്ച് തീ അണച്ചു. ഏഴുമാസം മുമ്പ് പതിനായിരം രൂപയ്ക്ക് ഓണ്‍ലൈനിലാണ് ഷവോമി കമ്പനിയുടെ ഫോണ്‍ ജോസഫ് വാങ്ങിയത്. പിന്നീട് അസാധാരാണമായി ചൂട് പിടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തൃശൂരിലുള്ള കമ്പനിയുടെ സര്‍വീസ് സെന്ററില്‍ തന്നെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ തിരുവില്വാമല പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടിൽ അശോക്‌ കുമാറിന്റെ മകൾ ആദിത്യശ്രീ ഷവോമി ഫോണ്‍ പൊട്ടിത്തെറിച്ച് മരണപ്പെട്ടിരുന്നു. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായിരുന്നു ആദിത്യശ്രീ.2017 ൽ പാലക്കാട് ചെന്നെ മൊബൈൽസിൽ നിന്ന് സഹോദരൻ വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. ഈ ഫോൺ 2021 ൽ ബാറ്ററി മാറാൻ പാലക്കാട്ടെ റെഡ്മി/എംഐ സർവ്വീസ് സെന്ററിൽ നൽകുകയും ചെയ്തു. ഒരു മാസത്തിന് ശേഷമാണ് തിരികെ കിട്ടിയത്. കമ്പനി ബാറ്ററിയെന്നു പറഞ്ഞാണ് മാറി നൽകിയതെന്നും അശോക് കുമാർ പറഞ്ഞു.