09 May 2024 Thursday

നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍

ckmnews


തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. കേസിന്‍റെ വിചാരണാ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് പോലീസിന്‍റെ നീക്കം. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ നിരവധി വസ്തുകള്‍ കൂടി അന്വേഷിക്കാനുണ്ടെന്നും പോലീസ് ഹര്‍ജിയില്‍ പറയുന്നു.


കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചത്. കേസിൽ വിചാരണ തീയതി നിശ്ചയിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഹർജിയുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.കുറ്റപത്രം സമർപ്പിച്ച കേസുകളിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ അപൂര്‍വമായാണ് കോടതിയിലെത്തുന്നത്. എന്നാൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്.മന്ത്രി വി. ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി ജയരാജൻ തുടങ്ങിയവർ അടക്കം ആറു പ്രതികളാണ് കേസിലുള്ളത്. കേസ് മുന്നോട്ട് പോയാല്‍ മന്ത്രി വി. ശിവൻകുട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മുൻ എം.എൽ.എമാരായ ഇ.എസ്. ബിജിമോൾ, ഗീതാ ഗോപി എന്നിവരും തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.


2015 മാർച്ച് 13-ന് മുൻ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരണം പ്രതിപക്ഷം തടയാൻ ശ്രമിച്ചതാണ് നിയമസഭയിൽ കയ്യാങ്കളിയിലേക്ക് നയിച്ചത്. ബാർ കോഴ അഴിമതിയിൽ കെ.എം മാണിക്ക് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സംഘർഷത്തിനിടെ നിയമസഭയിലുണ്ടായ നാശ നഷ്ടം ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസെടുത്തിരുന്നത്.