08 May 2024 Wednesday

തൃശ്ശൂരിൽ ഭാര്യയുടെ ക്വട്ടേഷനിൽ ഭർത്താവിനെ വടിവാൾ കൊണ്ട് ആക്രമിച്ച സുഹൃത്ത് പിടിയിൽ

ckmnews


തൃശൂർ: ഭാര്യയുടെ ക്വട്ടേഷനിൽ ഭർത്താവിനെ കടയിൽ കയറി വടിവാൾ കൊണ്ട് ആക്രമിച്ച കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. ഒന്നാം പ്രതിയായ ആളൂർ പൊന്മിനിശേരി ജിന്റോ (34) ആണ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ മാള പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഗുരുതിപ്പാലയിൽ പലചരക്ക് കട നടത്തുന്ന കീഴിടത്തുപറമ്പിൽ ജോൺസനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ഏപ്രിൽ 23നായിരുന്നു സംഭവം. ഉച്ചയ്ക്ക് ഒരുമണിയോടെ ജോൺസനെ അഞ്ചുപേർ വടിവാളുമായെത്തി കടയ്ക്ക് അകത്ത് കയറി ആക്രമിക്കുകയായിരുന്നു.

ജോൺസനും ഭാര്യ രേഖയും തമ്മിൽ അകന്നുകഴിയുകയായിരുന്നുവെന്നും ഭർത്താവിനെ ആക്രമിക്കാൻ രേഖ സുഹൃത്തായ ജിന്റോയെ ഏൽപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടർന്നാണ് പ്രതിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം കടയിൽ കയറി ജോൺസനെ ആക്രമിച്ചത്. മറ്റു പ്രതികളെ നാട്ടുകാരും മാള പൊലീസും ചേർന്ന് സംഭവദിവസം തന്നെ പിടികൂടി. ഇവർ ജയിലിലാണ്.

സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ വിളികളുടെ വിവരങ്ങളും പരിശോധിച്ചാണ് ജോൺസന്റെ ഭാര്യ രേഖയാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായത്. സംഭവശേഷം ജിന്റോയും രേഖയും ഒളിവിൽ പോവുകയായിരുന്നു. ജിന്റോ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തള്ളി. തുടർന്ന് ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. ജോൺസന്റെ ഭാര്യ രേഖ ഇപ്പോഴും ഒളിവിലാണ്.