09 May 2024 Thursday

അങ്ങനെ അതും നമ്മൾ നേടിയിരിക്കുന്നു'എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ്' കെഫോണ്‍ കേരളത്തിന് സമര്‍പ്പിച്ച് പിണറായി

ckmnews

തിരുവനന്തപുരം:രാജ്യത്ത് തന്നെ ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്‍ഡ് കണക്ഷൻ കെ ഫോൺ  മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് സമര്‍പ്പിച്ചു.എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന് പറഞ്ഞപ്പോ സ്വപ്നമായേ എല്ലാവരും കണക്കാക്കിയുള്ളു.: അതും യാധാർത്ഥ്യമായി.നമ്മുടെ രാജ്യത്ത് ഇന്‍റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഒരു നാടേ ഉള്ളു അത് കേരളം ആണ്.വാഗ്ദാനം നടപ്പാക്കുക ഉത്തരവാദിത്തമുള്ള സർക്കാരിന്‍റെ  ജോലിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


17412 ഓഫീസിലും 2105 വീടുകളിലും കെ ഫോൺ വഴി നെറ്റ് എത്തി. അടിക്കടി ഇന്‍റര്‍നെറ്റ് ഷട്ട്ഡൗൺ നടത്തുന്ന ഇന്ത്യയിലാണ് കേരളത്തിന്റെ സവിശേഷ ഇടപെടൽ.കൊവിഡാനന്തര ഘട്ടത്തിലെ തൊഴിൽ സംസ്കാരത്തിനും ഇടതടവില്ലാത്ത ഇന്‍റര്‍നെറ്റ് എല്ലായിടത്തും എത്തണം.എല്ലാവരും റിയൽ കേരള സ്റ്റോറിയുടെ ഭാഗമാകുന്നു എന്ന് സർക്കാർ ഉറപ്പു വരുത്തുകയാണ്.ജനകീയ ബദലാണ് കെ ഫോൺ.മൊബൈൽ സേവന ദാതാക്കളുടെ ചൂഷണത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം നൽകും.മറ്റുള്ളവരേക്കാൾ കുറഞ്ഞ ചെലവിൽ ഒരേ വേഗത്തിൽ ഇന്‍റര്‍നെറ്റ് എത്തിക്കും.പൊതു മേഖലയിൽ ഒന്നും വേണ്ടെന്ന് വാദിക്കുന്നവരാണ് വിമർശനം ഉന്നയിച്ചത്.മലർപ്പൊടിക്കാരന്‍റെ  സ്വപ്നം എന്ന് കിഫ്ബിയെ വിശേഷിപ്പിച്ചവരുണ്ട്.അവർക്കു കൂടിയുള്ള മറുപടിയാണ് കെ ഫോണെന്നും മുഖ്യമന്ത്രി പറഞ്ഞു.


സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതില്‍ നിന്ന് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കുക, ട്രഷറിയുള്‍പ്പടെയുള്ള കേന്ദ്രീകൃത സ്ഥാപനങ്ങള്‍ക്കായി പ്രത്യേകം ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്ക് നല്‍കുക, വീടുകളിലേക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുക, കോര്‍പ്പറേറ്റുകള്‍ക്കായി പ്രത്യേകം കണക്ഷനുകൾ ലഭ്യമാക്കുക തുടങ്ങി വിപുലമായ വരുമാന പദ്ധതികളാണ് കെഫോണ്‍ മുന്നോട്ട് വയ്ക്കുന്നത്.  പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി 2000 ഫ്രീ വൈഫൈ സ്‌പോട്ടുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് സൗജന്യമായും മിതമായ നിരക്കിലും ഉപയോഗിക്കാവുന്ന വൈഫൈ നെറ്റ്‌വര്‍ക്കും ഒരുക്കുമെന്നും കെ ഫോൺ പറയുന്നു. സാങ്കേതിക സഹായങ്ങൾ നൽകുന്നതിനും ബിസിനസ് മോഡൽ നിര്‍മ്മിച്ചെടുക്കാനും സ്വകാര്യ കമ്പനിയുടെ പങ്കാളിത്തമുണ്ട്. വരുമാനത്തിന്റെ നിശ്ചിത ശതമാനവും ഇവര്‍ക്കാണ്. 14000 ബിപിഎൽ കുടുംബങ്ങളും 30000 സര്‍ക്കാര്‍ ഓഫീസുകളും സൗജന്യ കണക്ഷൻ പരിധിയിൽ കൊണ്ടുവരികയെന്ന ആദ്യഘട്ട പ്രഖ്യാപനം നിലവിൽ പകുതി മാത്രമെ ലക്ഷ്യം കണ്ടിട്ടുള്ളു എങ്കിലും ജൂൺ അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് കെ ഫോൺ അവകാശപ്പെടുന്നത്.