യുവ എഴുത്തുകാരൻ റംഷാദ് സൈബർമീഡിയയുടെ മൂന്നാമത്തെ പുസ്തകം പുറത്തിറങ്ങുന്നു
യുവ എഴുത്തുകാരൻ റംഷാദ് സൈബർമീഡിയയുടെ മൂന്നാമത്തെ പുസ്തകം പുറത്തിറങ്ങുന്നു
പെരുമ്പടപ്പ്:ഭിന്നശേഷിക്കാരിയായ ഒരു സഹോദരിക്ക് സാന്ത്വനം പകരുക എന്ന ഉദ്ദേശത്തോടുകൂടി യുവ എഴുത്തുകാരന്‍ റംഷാദ് സൈബര്‍ മീഡിയ എഴുതിയ പുസ്തകത്തിന്റെ പ്രകാശനം ഡിസംബര്‍ 31ന് കെ ടി ജലീല്‍ എം.എല്‍.എ നിര്‍വഹിക്കും.അല്‍ഫിയ എന്ന പെണ്‍കുട്ടി’ എന്ന പേരിലാണ് റംഷാദ് സൈബര്‍ മീഡിയയുടെ മൂന്നാമത്തെ പുസ്തകം പ്രകാശനം നടത്തുന്നത്.ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് പുത്തന്‍പള്ളി പരിസരത്ത് വെച്ചാണ് പ്രകാശന ചടങ്ങ്.പ്രണയ പരാജയത്തിന്റെ ചതിക്കുഴിയില്‍ പിടഞ്ഞൊടുങ്ങേണ്ടിയിരുന്ന ഒരു പെണ്‍കുട്ടിയുടെയും പിഞ്ചോമനയുടെയും ദാരുണജീവിതം കൂട്ടായ യത്‌നത്തിലൂടെ തൂലിക തുമ്പിലെ മഷിത്തുള്ളിയായി പുനര്‍ജനിച്ചതാണ് ‘അല്‍ഫിയ എന്ന പെണ്‍കുട്ടി’ എന്ന കൈ പുസ്തകം. പ്രണയ ചതിയാല്‍ പീഡനവിധേയരാകുന്ന നിരവധി കൗമാര മനസ്സുകള്‍ക്ക് ദിശാബോധം നല്‍കാന്‍ സഹായകമാകുമെന്ന പ്രതീക്ഷയോടെയാണ് പുസ്തകം പ്രകാശനം നടത്തുന്നതെന്നും വിശുദ്ധമായ പ്രണയ സങ്കല്‍പ്പം വികൃതമാക്കുന്ന പ്രണയലോബിയുടെ രതിവൈകൃതങ്ങള്‍ തുറന്നു കാട്ടാന്‍ ഈ പുസ്തകത്തിന് സാധിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. നീമ ബുക്‌സ് ആണ് പ്രസാധകര്‍. 2018 ല്‍ ‘ആദ്യം പ്രണയം പിന്നെ പ്രളയം, 2019 ല്‍ വൈകല്യം കൈവല്യമാക്കിയ കലാകാരന്‍ എന്നീ പുസ്തകങ്ങളും റംഷാദ് സൈബർമീഡിയ എഴുതിയിട്ടുണ്ട്. പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനിഷ മുസ്തഫ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആലങ്കോട് ലീലകൃഷ്ണന്‍, സലീം കോടത്തൂര്‍, പി. ടി അജയ്മോഹന്‍,ഫഖ്റുദീൻ പന്താവൂർ ഉള്‍പ്പെടെ പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക കലാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.ഇതിനോടനുബന്ധിച്ച് മേലൊറ തുര്‍ക്കിഷ് അറ്റയറുമായി സഹകരിച്ച് സ്ത്രീ ശക്തീകരണത്തിന്റെ ഭാഗമായി പെണ്മ-2022 സംഘടിപ്പിക്കുന്ന ഗ്രാന്‍ഡ് കേക്ക് മത്സരവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.സ്ത്രീ ശാക്‌തീകരണ പ്രോഗ്രാം പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, മാറഞ്ചേരി പ്രസിഡന്റ് ഷമീറ എളയെടത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ,സൈക്കോളജിസ്റ്റ് സിതാര എം അലി, ഡോ:നഫീസത്തുൽ മിസിരിയ എന്നിവർ പങ്കെടുക്കും