26 April 2024 Friday

ബ്രസീലിനെതിരെ അട്ടിമറി വിജയം: ലോകകപ്പിനോട് വിടപറഞ്ഞ് കാമറൂണ്‍

ckmnews

ഫിഫ വേള്‍ഡ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ അട്ടിമറി വിജയം നേടി ലോകകപ്പിനോട് വിടപറഞ്ഞ് കാമറൂണ്‍. 90ാം മിനിറ്റില്‍ കാപ്റ്റന്‍ വിന്‍സന്റ് അബൂബക്കറിന്റെ അവിശ്വസനീയ ഗോളിലൂടെ ബ്രസീലിന്റെ ഗോള്‍ വല തകര്‍ക്കുകയായിരുന്നു കാമറൂണ്‍ പട. ഗോള്‍ പിറന്നതിന് പിന്നാലെ താരത്തിന് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തുപോകേണ്ടിവന്നു.


ബ്രസീലിനെ ഗോളടിപ്പിക്കാതെ പ്രതിരോധം തീര്‍ത്ത കാമറൂണ്‍ ആണ് അവസാന നിമിഷം കാനറികളെ ഞെട്ടിച്ചത്. തുടക്കത്തില്‍ ബ്രസീലിയന്‍ താരങ്ങളുടെ കടുത്തസമ്മര്‍ദമാണ് കാമറൂണിന് നേരിടേണ്ടിവന്നത്. 21 പതിനഞ്ച് ഗോള്‍ ശ്രമങ്ങള്‍ നടത്തിയ ബ്രസീലിന്റെ കൈവശമായിരുന്നു 65 ശതമാനം പന്ത് നിയന്ത്രണവും. 7 ഗോള്‍ ശ്രമം മാത്രമായിരുന്നു കാമറൂണിനുണ്ടായിരുന്നത്. ബ്രസീലിന് 11 കോര്‍ണറുകളും. ആക്രമണത്തിന്റെ ചുമതല പോലും ബ്രസീലിന് സ്വന്തമെന്നോണമായിരുന്നു ഈ മത്സരം.


ലുസൈല്‍ സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍രഹിത സമനിലയായിരുന്നു. മത്സരം ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഇരുടീമുകള്‍ക്കും ഓരോ മഞ്ഞക്കാര്‍ഡ് കിട്ടി. ആദ്യ പകുതി അവസാനിച്ചപ്പോള്‍ രണ്ട് ടീമുകള്‍ക്കുമായി ലഭിച്ചത് നാല് മഞ്ഞക്കാര്‍ഡുകള്‍. ആദ്യപകുതിയില്‍ മത്സരത്തിന്റെ ഭൂരിഭാഗവും പന്ത് ബ്രസീല്‍ താരങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ബ്രസീലിന് 10 ഗോള്‍ ശ്രമങ്ങള്‍ സ്വന്തമായപ്പോള്‍ കാമറൂണിന് ഒരു ഗോള്‍ ശ്രമം മാത്രമാണ് തുറക്കാനായത്. കാമറൂണിന്റെ നൂഹോ ടൂളോയ്ക്ക് മത്സരത്തിന്റെ ആറാം മിനിറ്റില്‍ മഞ്ഞക്കാര്‍ഡും, പിന്നാലെ ബ്രസീലിന്റെ എഡര്‍ മിലിറ്റാവോയും മഞ്ഞക്കാര്‍ഡ് കണ്ടു. 14ാം മിനിറ്റില്‍ ബ്രസീലിന്റെ ഉറച്ച ഗോള്‍ മുന്നേറ്റം കാമറൂണ്‍ തട്ടിയകറ്റുകയായിരുന്നു.


പ്രമുഖ താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചാണ് ബ്രസീല്‍ ഇന്നിറങ്ങിയത്. ജീസസ്, മാര്‍ട്ടിനെല്ലി, റോഡ്രിഗോ, ആന്റണി, ഡാനി ആല്‍സ്, എഡേഴ്‌സണ്‍ എന്നിവര്‍ ആദ്യ ഇലവനിലെത്തി. ഡാനി ആല്‍സായിരുന്നു ടീമിനെ നയിച്ചത്. 28ാം മിനിറ്റില്‍ കാമറൂണിന്റെ പിയറേ കുണ്ടേ മഞ്ഞക്കാര്‍ഡ് കണ്ടു. 32ാം മിനിറ്റില്‍ ബ്രസീലിന് ലഭിച്ച ഫ്രീകിക്കിലൂടെ നേടാന്‍ ശ്രമിച്ച ഗോളും കാമറൂണ്‍ തടഞ്ഞു. പരുക്കേറ്റ നെയ്മറും ഇന്ന് മത്സരത്തിനിറങ്ങിയിരുന്നില്ല.