29 March 2024 Friday

ചരിത്രം കുറിച്ച് സഞ്ജു സാംസണ്‍! സ്വന്തമാക്കിയത് രാജസ്ഥാന്‍ റോയല്‍സ് ജേഴ്‌സിയില്‍ തിളങ്ങുന്ന റെക്കോര്‍ഡ്

ckmnews



അഹമ്മദാബാദ്: ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ജയിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും രാജസ്ഥാന്‍ തോറ്റു. ഫൈനലില്‍ രാജസ്ഥാനെ തോല്‍പ്പിച്ചാണ് ഹാര്‍ദിക് കിരീടം നേടുന്നത്. അതിനെല്ലാമുള്ള മധുര പ്രതികാരമായി ഇന്നലെ ഗുജറാത്തിനെതിരെ രാജസ്ഥാന്റെ ജയം.


മൂന്ന് വിക്കറ്റിനായിരുന്നു സഞ്ജുപ്പട ജയിച്ചുകയറിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഗുജറാത്ത് ടൈറ്റന്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 19.2 ഓവറില്‍ ഏഴ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 


26 പന്തില്‍ 56 റണ്‍സുമായി പുറത്താവാതെ നിന്ന് ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ജയിക്കാനാവശ്യമായ അടിത്തറയിട്ടുകൊടുത്തത് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. 32 പന്തുകള്‍ മാത്രം നേരിട്ട സഞ്ജു അടിച്ചെടുത്ത് 60 റണ്‍സ്. ഇതില്‍ ആറ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടും. റാഷിദ് ഖാനെതിരെ ഹാട്രിക്ക് സിക്‌സ് നേടാനും സഞ്ജുവിനായി. ഇതിനിടെ ഒരു നാഴികക്കല്ലും സഞ്ജു പിന്നിട്ടു. 


ടി20 ഫോര്‍മാറ്റില്‍ സഞ്ജുവിന് 250 സിക്സറുകള്‍ പൂര്‍ത്തിയാക്കാന്‍ സഞ്ജുവിനായി. അഞ്ച് നേട്ടത്തിലെത്താന്‍ അഞ്ച് സിക്‌സുകളുടെ മാത്രം കുറവാണ് ഉണ്ടായിരുന്നത്. മാത്രമല്ല, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമാവുമായി സഞ്ജു. 54 റണ്‍സ് നേടിയപ്പോഴാണ് സഞ്ജു നേട്ടം സ്വന്തം പേരിലാക്കിയത്. അതേസമയം, ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലില്‍ 2000 റണ്‍സും 50 വിക്കറ്റും നേടുന്ന ആറാമത്തെ താരമായി ഹാര്‍ദിക്. ഷെയ്ന്‍ വാട്‌സണ്‍, ആന്ദ്രേ റസ്സല്‍, രവീന്ദ്ര ജഡേജ, കീറണ്‍ പൊള്ളാര്‍ഡ്, ജാക്വസ് കാലിസ് എന്നിവരാണ് മറ്റുതാരങ്ങള്‍.


സണ്‍റൈസേ്‌ഴസ് ഹൈദരാബാദിനെതിരെ 55 റണ്‍സെടുത്ത സഞ്ജു രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ 42 റണ്‍സും നേടിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും താരം പരാജയപ്പെട്ടു. ഡല്‍ഹി കാപിറ്റല്‍സിനോടും ചെന്നൈ സൂപ്പര്‍ കിംഗ്സിനോടും സഞ്ജു റണ്‍സൊന്നുമെടുക്കാതെ പുറത്തായി.