26 April 2024 Friday

ഗർഭിണിയായ പെൺകുട്ടിയെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു

ckmnews

ലക്നൌ : മൂന്ന് മാസം മുമ്പ് ബലാത്സംഗം ചെയ്യപ്പെട്ട് ഗർഭിണിയായ പെൺകുട്ടിയെ തീകൊളുത്തി ജീവനോടെ ചുട്ടുകൊന്നു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ കുരവലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അതിക്രൂരമായ സംഭവം നടന്നത്. കൊലപാതകത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെ എടുത്തു. 


മൂന്ന് മാസം മുമ്പ് ഇതേ ഗ്രാമത്തിൽ താമസിക്കുന്ന അഭിഷേക് എന്നയാൾ തന്റെ മകളെ ബലാത്സംഗം ചെയ്തതായി പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. എന്നാൽ പെൺകുട്ടി വീട്ടുകാരോട് പീഡിപ്പിക്കപ്പെട്ടുവെന്നത് വെളിപ്പെടുത്തിയില്ല. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുകയും പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തത്. ഒക്‌ടോബർ ആറിന് പഞ്ചായത്ത് യോഗത്തിൽ പെൺകുട്ടിയും പ്രതിയും വിവാഹിതരാകാൻ തീരുമാനമെടുത്തു. 


തുടർന്ന് പ്രതിയുടെ അമ്മ പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ മെയിൻപുരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 307, 376 വകുപ്പുകളും പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ നടത്തി വരികയാണെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.