09 May 2024 Thursday

ഇന്നും മഴ തുടരും; ജൂലായ് 31 മുതല്‍ വെള്ളിയാഴ്ചവരെ പെയ്തത് 115 ശതമാനം അധിക മഴ

ckmnews

ഇന്നും മഴ തുടരും; ജൂലായ് 31 മുതല്‍ വെള്ളിയാഴ്ചവരെ പെയ്തത് 115 ശതമാനം അധിക മഴ


തിരുവനന്തപുരം:കനത്തമഴയിൽ അണക്കെട്ടുകൾ തുറന്നതും മലവെള്ളപ്പാച്ചിലും മഴക്കെടുതി രൂക്ഷമാക്കി.വെള്ളിയാഴ്ചയും മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദസാധ്യതയും അറബിക്കടലിൽ ശക്തമായ കാറ്റിന്റെ സാധ്യതയുമുണ്ട്.



വ്യാഴാഴ്ച തോട്ടിൽ വീണ് കാസർകോട് പാണത്തൂരിൽ ചെറുപനത്തടിയിലെ എം. രാഘവൻ (64) മരിച്ചു. തൃശ്ശൂർ ചേറ്റുവയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി തിരുവനന്തപുരം പുല്ലുവിള സ്വദേശി മണിയൻ എന്ന വർഗീസിന്റെയും കാസർകോട് വെള്ളരിക്കുണ്ട് ഭീമനടി കൂരാക്കുണ്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ലതയുടെയും മൃതദേഹം കണ്ടെത്തി. ഇവരുൾപ്പെടെ 22 മരണങ്ങളാണ് ഈ കാലവർഷത്തിൽ റിപ്പോർട്ട് ചെയ്തത്.


പെരിങ്ങൽക്കുത്ത്, തമിഴ്നാട് ഷോളയാർ, കേരള ഷോളയാർ അണക്കെട്ടുകൾ തുറന്നതോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പുയർന്നു. വൈകുന്നേരത്തോടെ ജലനിരപ്പ് 6.8 മീറ്ററായി. ഇവിടെ ജനം വീടൊഴിയുകയാണ്. 8.1 മീറ്ററാണ് അപകടനില. ഷോളയാറിൽനിന്നുള്ള വെള്ളം വ്യാഴാഴ്ച രാത്രിയോടെയാണ് ചാലക്കുടിപ്പുഴയിലെത്തുക. മൂഴിയാർ, മണിയാർ, ഭൂതത്താൻകെട്ട് ഉൾപ്പെടെ വലുതും ചെറുതുമായ 23 അണക്കെട്ടുകൾ തുറന്നു. മലമ്പുഴ ഡാം വെള്ളിയാഴ്ച തുറക്കാൻ സാധ്യതയുണ്ട്.



ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് രണ്ടാം മുന്നറിയിപ്പായ ഓറഞ്ച് അലർട്ടിലേക്ക് നീങ്ങുന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി പിന്നിട്ടതിനെത്തുടർന്ന് തമിഴ്നാട് ആദ്യ ജാഗ്രതാനിർദേശം നൽകി. 2018-ലെ പ്രളയകാലത്ത് ആളുകൾക്ക് മാറിപ്പോകേണ്ടിവന്ന പ്രദേശങ്ങളിലുള്ളവർ മാറിത്താമസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.