01 May 2024 Wednesday

കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുറപ്പിച്ച് പോലീസ്; കണ്ടെടുത്തത് നിർണായക തെളിവുകൾ

ckmnews

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകൻ ബാല ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്ന വസ്തുതകൾ ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച്. ഫോണുകളിലെ വിവരങ്ങൾ മായ്ച്ചുകളയാനായി അയച്ച മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽനിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്കിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. ദിലീപും സഹോദരീഭർത്താവ് സൂരജും ഉപയോഗിച്ചിരുന്ന ഫോണുകളിൽനിന്ന് ലഭിച്ച പുതിയ വസ്തുതകളിൽ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയത്.

ദിലീപിന്റെ ഭാര്യ കാവ്യ ചെന്നൈയിലാണെന്നാണ് വിവരം. ചെന്നൈയിൽനിന്ന് തിരിച്ചെത്തിയാലുടൻ കാവ്യയെ ചോദ്യംചെയ്യണ്ടതുണ്ടെന്ന നിലപാടിലാണ് പോലീസ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഈ തെളിവുകളിൽനിന്ന് ബാലചന്ദ്രകുമാർ വിശ്വസിക്കാനാകുന്ന സാക്ഷിയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ആറ് മൊബൈൽ ഫോണുകളിൽ നിന്ന് ലഭിച്ചത് ആയിരക്കണക്കിന് രേഖകളാണ്. ഫോണിലെ സംഭാഷണങ്ങൾ മാത്രം 200 മണിക്കൂറിലേറെ വരും.

ആറ് ഫോണുകളിൽ രണ്ടെണ്ണത്തിന്റെ പരിശോധന 90 ശതമാനം പൂർത്തിയായി. മറ്റു നാല് ഫോണുകളുടെ പരിശോധന നടത്തേണ്ടതുണ്ട്.

അഭിഭാഷകരുടെ സഹായത്തോടെ ദിലീപ് അടക്കമുള്ളവർ തെളിവുകൾ നശിപ്പിച്ചെങ്കിലും ചില തെളിവുകൾ ശേഖരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു.