26 April 2024 Friday

വെളിയംകോട് പഴഞ്ഞി മേഖലയിൽ തുടർച്ചയായി മോഷണം:പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

ckmnews

വെളിയംകോട് പഴഞ്ഞി മേഖലയിൽ തുടർച്ചയായി മോഷണം:പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി


പൊന്നാനി : വെളിയംകോട് പഴഞ്ഞി മേഖലയിലാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ മോഷണപരമ്പര അരങ്ങേറിയത്.ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രിയിലാണ് മോഷണവും മോഷണശ്രമവും അരങ്ങേറിയിട്ടുള്ളത്. വീട്ടിലുള്ളവര്‍ വീട് പൂട്ടിപ്പോയ തക്കത്തിലാണ് മോഷണം നടന്നിട്ടുള്ളത്. പഴഞ്ഞി സ്വദേശി പട്ടരുമഠത്തില്‍ ദിനേശിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രി കുടുംബം ബന്ധുവിന്റെ കല്യാണത്തിനായി വീട് പൂട്ടിപ്പോയിരുന്നു. തിങ്കളാഴ്ച്ച വൈകിട്ടോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ  വിവരം അറിഞ്ഞത്. 


അലമാരയിലെ വസ്ത്രങ്ങള്‍ വലിച്ച് വാരിയിട്ട നിലയിലായിരുന്നു. പ്രാഥമിക പരിശോധനയില്‍ രണ്ട് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു വളയും, കമ്മലുമാണ് കവര്‍ന്നത്. മുറിയില്‍ സുക്ഷിച്ചിരുന്ന രണ്ട് കുടുക്ക പൊട്ടിച്ച് അതിലുണ്ടയാിരുന്ന 5000 രൂപയോളം കവര്‍ന്നതായും വീട്ടുകാര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പടപ്പ് പൊലീസ് വീട്ടില്‍ പരിശോധന നടത്തി. 


തിങ്കളാഴ്ച രാത്രി പഴഞ്ഞി പഴയ പോസ്റ്റ് ഓഫിസിന് സമീപം താമസിക്കുന്ന കെ.കെ.സി മുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്. കുടുംബം വിദേശത്താണ് താമസിക്കുന്നത്. തലേന്ന് രാത്രി മോഷണം നടന്ന വീടിന് പുറത്തെ ലൈറ്റ് ഇട്ട് പോയ ബന്ധു, രാവിലെ ലൈറ്റ് ഓഫ് ചെയ്യാന്‍ എത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ കുത്തി തുറന്ന നിലയില്‍ കണ്ടെത്തിയത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം.പൊലീസും, വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി.