26 April 2024 Friday

ഷവോമി 653 കോടിയുടെ നികുതി​വെട്ടിച്ചുവെന്ന്​ കണ്ടെത്തൽ: ഷാവോമിക്കെതിരെ റവന്യൂ ഇന്റലിജന്‍സ് നോട്ടീസ്

ckmnews

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ നിര്‍മാതക്കളായ ഷാവോമിയ്‌ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് പുറത്തിറക്കി റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്. 653 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് നോട്ടീസുകളാണ് ഡിആര്‍ഐ പുറത്തിറക്കിയിരിക്കുന്നത്. 2017 മുതല്‍ 2020 വരെയുള്ള കാലങ്ങളിലാണ് ഈ ഡ്യൂട്ടി വെട്ടിപ്പ് നടന്നിരിക്കുന്നത്. ഇന്ത്യയിലെ കരാര്‍ നിര്‍മാതാക്കളും ഇതിന് കൂട്ടുനിന്നതായി റവന്യൂ ഇന്റലിജന്‍സ് പറയുന്നു. 


ഇന്ത്യയിലെ മുന്‍നിര ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷാവോമിയുടെ ഓഫീസുകളില്‍ ഡിആര്‍ഐ പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടത്തിയത്. ക്വാല്‍കോം യുഎസ്എയ്ക്കും ബെയ്ജിങ് ഷാവോമി മൊബൈല്‍ സോഫ്റ്റ് വെയര്‍ കമ്പനി ലിമിറ്റഡിനും ലൈസന്‍സ് ഫീയും റോയല്‍റ്റിയും നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകളും ഇക്കൂട്ടത്തിലുണ്ട്. 


ക്വാല്‍കോമിനും, ചൈനയിലെ ഷാവോമി കമ്പനിയ്ക്കും നല്‍കിയ റോയല്‍റ്റിയും ലൈസന്‍സ് ഫീയും ഷാവോമി ഇന്ത്യയും അതിന്റെ കരാര്‍ നിര്‍മാതാക്കളും ഇറക്കുമതി ചെയ്ത ചരക്കുകളുടെ ഇടപാടുകളില്‍ ചേര്‍ത്തിരുന്നില്ല. 


ഇത് കസ്റ്റംസ് ആക്റ്റ് 1962 ലെ സെക്ഷന്‍ 14 ന്റെയും 2007 ലെ കസ്റ്റംസ് വാല്വേഷന്‍ (ഇറക്കുമതി ചെയ്ത ചരക്കുകളുടെ മൂല്യം നിശ്ചയിക്കല്‍) റൂളിന്റെയും ലംഘനമാണ്. 


പുറം രാജ്യങ്ങളില്‍ നിന്നും നിന്ന് ഫോണുകള്‍ ഇറക്കുമതി ചെയ്തും ഫോണിന്റെ അനുബന്ധ ഭാഗങ്ങള്‍ ഇന്ത്യയിലെത്തിച്ച് കൂട്ടിച്ചേര്‍ത്തുമാണ് ഷാവോമി ഇന്ത്യയില്‍ ഫോണുകള്‍ വിറ്റിരുന്നത്. ഇന്ത്യയിലെ കരാര്‍ നിര്‍മാതാക്കള്‍ നിര്‍മിക്കുന്ന ഫോണുകള്‍ ഇന്ത്യയില്‍ മാത്രമാണ് വിറ്റഴിച്ചിരുന്നത്.  


 ക്രമക്കേടുമായി ബന്ധപ്പെട്ട് ഷാവോമിയ്ക്കും ഓപ്പോയ്ക്കും എതിരെ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് അന്വേഷണം നടത്തുന്നുണ്ട്.