പൊള്ളലേറ്റ് വീട്ടമ്മയുടെയും മകന്റെയും ദുരൂഹ മരണം: അയൽവാസി യുവാവ് അറസ്റ്റിൽ
വൈപ്പിൻ ∙ വീട്ടിൽ, ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ വീട്ടമ്മയും മകനും മരിച്ച സംഭവത്തിൽ സമീപവാസിയായ യുവാവ് അറസ്റ്റിൽ. നായരമ്പലം ഭഗവതി ക്ഷേത്രത്തിനു കിഴക്ക് തെറ്റയിൽ പരേതനായ സാജുവിന്റെ ഭാര്യ സിന്ധു (42), മകൻ അതുൽ (17) എന്നിവർ പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് സമീപവാസിയായ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിനുള്ളിലെ രക്ഷാപ്രവർത്തനത്തിനിടെ സംഭവത്തിനു പിന്നിൽ ആരാണെന്ന് ബന്ധുക്കൾ ചോദിക്കുമ്പോൾ വീട്ടമ്മ ഒരു യുവാവിന്റെ പേരു പറയുന്ന ശബ്ദരേഖ പ്രചരിച്ചിരുന്നു. ബന്ധുക്കൾ ഇത് പൊലീസിൽ ഹാജരാക്കുകയും ചെയ്തു. ഇതിനു പിന്നാലെ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് ദിലീപിനെ അറസ്റ്റ്.യുവതിയുടെയും മകന്റെയും മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ദിലീപില്‍ നിന്നുള്ള ഭീഷണിയാണ് ഇരുവരുടെയും മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതു സംബന്ധിച്ചുള്ള പരാതിയില്‍ ഞാറയ്ക്കല്‍ പൊലീസിന്റെ നടപടി തൃപ്തികരമായിരുന്നില്ലെന്ന് സിന്ധുവിന്റെ സഹോദരന്‍ ജോജു ആരോപിച്ചു.
നിരന്തരം ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ഈ യുവാവിനെതിരെ വീട്ടമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ ചൊല്ലി ദിവസങ്ങൾക്കു മുൻപ് സിന്ധുവിന്റെ സഹോദരനും യുവാവും തമ്മിൽ അടിപിടി നടന്നിരുന്നു. വീട്ടമ്മയുടെ പരാതിയിൽ ദിലീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ അന്ന് വിട്ടയച്ചു.
ഞായറാഴ്ച പുലർച്ചെയാണ് സിന്ധുവിനെയും അതുലിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽനിന്നു പുക ഉയരുന്നതു കണ്ട് എത്തിയ സമീപവാസികളും ബന്ധുക്കളും ചേർന്ന് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നാണ് സിന്ധുവിനെയും അതുലിനെയും ആശുപത്രിയിലേക്കു മാറ്റിയത്. സിന്ധു ഞായറാഴ്ചയും അതുൽ തിങ്കളാഴ്ച പുലർച്ചെയുമാണ് മരിച്ചത്.