26 April 2024 Friday

നിയമസഭയിലെ കയ്യാങ്കളി: സർക്കാരിന് വൻ തിരിച്ചടി, ഹർജി തള്ളി, വിചാരണ നേരിടണം

ckmnews

ന്യൂഡല്‍ഹി∙ നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതിയുടെ നിശിത വിമർശനം. കേസിൽ സർക്കാരിന്റെ ഹർജി തളളിയ കോടതി നിലവിലെ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെ ആറു പ്രതികളും വിചാരണ നേരിടണമെന്നും വ്യക്തമാക്കി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിപ്രസ്താവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണുണ്ടായത്.കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ ജനത്തോടുള്ള വഞ്ചനയാണ്. ഭരണഘടന നൽകുന്ന അവകാശങ്ങളുടെ അതിര് ജനപ്രതിനിധികൾ ലംഘിച്ചു. സർക്കാർ ജനപ്രതിനിധികൾക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനാണ്. സ്വന്തം ഉത്തരവാദിത്തം സഭയിൽ നിർഭയമായി നിർവഹിക്കാനുള്ളതാണ് ഈ ഉത്തരവാദിത്തങ്ങൾ. ഈ പ്രത്യേക അവകാശവും പരിരക്ഷയും പൊതുനിയമങ്ങളിൽ നിന്ന് ഒഴിവാകാനുള്ള കവാടമല്ല. പൊതുനിയമം ജനപ്രതിനിധികൾക്കും ബാധകമാണ്. സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിൽനിന്നുള്ള പരിരക്ഷയല്ല. പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാകില്ല. കേസുകൾ പിൻവലിക്കാനുള്ള അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചന കൂടിയാണെന്നും കോടതി വ്യക്തമാക്കി.


വാദത്തിനിടെ സര്‍ക്കാരിനെതിരെ നേരത്തെ തന്നെ രൂക്ഷ പരാമര്‍ശങ്ങള്‍ കോടതി നടത്തിയിരുന്നു. സംസ്ഥാന സർക്കാരിനു പുറമേ കേസിൽ പ്രതികളായ വി.ശിവൻകുട്ടി, ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, സി.കെ.സദാശിവൻ, കെ.കുഞ്ഞമ്മദ്, കെ.അജിത് എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എംഎല്‍എമാര്‍ക്ക് നിയമസഭയിലുള്ള പ്രത്യേക അവകാശങ്ങള്‍ ചൂണ്ടികാട്ടി കേസ് നിലനില്‍ക്കില്ല എന്നായിരുന്നു കോടതിയിൽ സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ എംഎല്‍എമാരുടെ പ്രത്യേക അവകാശം നിയമസഭയിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കാനല്ല എന്നായിരുന്നു കോടതിയുടെ മറുപടി.


2015ല്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെയാണ് എല്‍ഡിഎഫ് എംഎല്‍എമാര്‍ കയ്യാങ്കളി നടത്തി സ്പീക്കറുടെ ഡയസുള്‍പ്പെടെ അടിച്ചുതകര്‍ത്തത്. അന്ന് യുഡിഎഫില്‍ ആയിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇന്ന് എല്‍ഡിഎഫിന്റെ ഭാഗമാണ്. വാദത്തിനിടെ കെ.എം.മാണി അഴിമതിക്കാരനാണെന്ന പരാമർശം സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ നടത്തിയതും വിമർശനത്തിനിടയാക്കിയിരുന്നു.