26 April 2024 Friday

രേഷ്മ ചതിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാന്‍ കഴിയുന്നില്ല അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. മകനെ നന്നായി നോക്കണം''പേടി കാരണം മരിക്കുന്നു' ആറ്റില്‍ ചാടിയ യുവതികളുടെ ആത്മഹത്യ കുറിപ്പ്

ckmnews

''രേഷ്മ ചതിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാന്‍ കഴിയുന്നില്ല


അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. മകനെ നന്നായി നോക്കണം''പേടി കാരണം മരിക്കുന്നു' ആറ്റില്‍ ചാടിയ യുവതികളുടെ ആത്മഹത്യ കുറിപ്പ്


കൊല്ലം:പ്രസവിച്ചയുടൻ അമ്മ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചതിനെത്തുടർന്ന് കല്ലുവാതുക്കലിൽ നിന്നു കാണാതായ യുവതികളെ ഇത്തിക്കരയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ട് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനിൽ രാധാകൃഷ്ണപിള്ളയുടെ മകൾ ഗ്രീഷ്മ (ശ്രുതി-22) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ഇവരെഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെത്തി.രേഷ്മ ചതിക്കുകയായിരുന്നു എന്നും ഭയം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ ഇവര്‍ പറയുന്നത്. ''രേഷ്മ ചതിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാന്‍ കഴിയുന്നില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. മകനെ നന്നായി നോക്കണം''- ആത്മഹത്യാക്കുറിപ്പില്‍ ആര്യ പറഞ്ഞു.വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാരിപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഇരുവരോടും നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതികളെ കാണാതായത്.ഇരുവരും ഇത്തിക്കരയാറ്റില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് ആര്യയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. പിന്നീട് ഗ്രീഷ്മയുടെ മൃതദേഹവും ലഭിച്ചു.

രേഷ്മ ഗര്‍ഭിണിയായിരുന്നതും പിന്നീട് നവജാത ശിശുവിനെ ഉപേക്ഷിച്ചതും ബന്ധുക്കളായ യുവതികള്‍ക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. നേരത്തെ ഇത്തിക്കര ആറിനു സമീപത്തേക്ക് ഇരുവരും നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. രേഷ്മയുടെ വീടിനു സമീപത്താണ് ഇവരുടെയും വീടുകള്‍. രേഷ്മയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇരുവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ ഉപേക്ഷിച്ച കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ രേഷ്മ (22) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഡിഎൻഎ പരിശോധനയിലൂടെയാണു രേഷ്മയാണ് കുഞ്ഞിന്റെ അമ്മയെന്ന് കണ്ടെത്തിയത്. ഈ കേസിലാണ് രേഷ്മയുടെ ഭർത്താവിന്റെ ബന്ധുക്കളായ യുവതികളെ വ്യാഴാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ പൊലീസ് സ്റ്റേഷനിലെത്താതിരുന്ന ഇരുവരെയും കാണാതാവുകയായിരുന്നു. പൊലീസും ബന്ധുക്കളും അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹങ്ങൾ ഇത്തിക്കരയാറ്റിൽ കണ്ടെത്തിയത്.




ആര്യ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയും ഗ്രീഷ്മ വിഷ്ണുവിന്റെ സഹോദരിയുടെ മകളുമാണ്. ഇരുവരും അടുത്ത വീടുകളിലാണു താമസം. മുഖത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ബിസിഎ വിദ്യാർഥിനിയാണ് ഗ്രീഷ്മ. ആര്യയുടെ സിം കാർഡ് രേഷ്മ ഉപയോഗിച്ചിരുന്നുവെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ പൊലീസ് നിർദേശിച്ചത്. ഈ വിവരം ആര്യ രഞ്ജിത്തിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു ഇതിനു പിന്നാലെയാണ് ഇരുവരെയും കാണാതായത്. ആര്യയുടെ നാലു വയസ്സായ മകനെ ഗ്രീഷ്മയുടെ അമ്മയെ ഏൽപിച്ച ശേഷമാണ് ഇരുവരും വീട്ടിൽ നിന്നു പോയത്.




ആര്യയുടെ സിം കാർഡ് ഉപയോഗിച്ചു രേഷ്മ കാമുകനെ വാട്സാപ്പിൽ വിളിച്ചു സംസാരിച്ചിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. എന്നാൽ ഇയാളെക്കുറിച്ച് ഇതുവരെ വിവരമില്ല. ഗ്രീഷ്മയെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നില്ലെന്നും ആര്യയുമായി വളരെ അടുപ്പമായതിനാൽ ഒപ്പം പോയതാകാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു. പരേതനായ മുരളീധരക്കുറുപ്പിന്റെയും ശോഭനയുടെയും മകളാണ് ആര്യ. ഗ്രീഷ്മയുടെ പിതാവ് രാധാകൃഷ്ണപിള്ള ഗർഫിലാണ്. മാതാവ്: രജിത.