26 April 2024 Friday

വഴിമുടക്കി റോഡ് റോളർ, മന്ത്രി റിയാസ് വിളിച്ചു; ഉദ്യോഗസ്ഥൻ പറഞ്ഞു: ‘ഇപ്പ ശരിയാക്കാം...’

ckmnews

വഴിമുടക്കി റോഡ് റോളർ, മന്ത്രി റിയാസ് വിളിച്ചു; ഉദ്യോഗസ്ഥൻ പറഞ്ഞു: ‘ഇപ്പ ശരിയാക്കാം...’


തിരുവനന്തപുരം:ഇപ്പ...ശരിയാക്കി തരാം. എന്നു പറഞ്ഞാൽ പഴയ ‘വെള്ളാനകളുടെ നാട്ടിലെ’ റോഡ് റോളറിന്റെ കഥ പോലെയല്ല. ഇപ്പ ശരിയാക്കിത്തരാം എന്നു പറഞ്ഞാൽ അപ്പോൾ തന്നെ ശരിയാകും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ജനങ്ങളുമായുള്ള ഫോൺ ഇൻ പരിപാടിയിലാണ് ഒരു റോഡ് റോളർ റോഡിൽ ഇടങ്ങേറായി കിടക്കുന്നുവെന്ന പരാതി വന്നത്. മന്ത്രിയുടെ ഒറ്റ ഫോൺ വിളിയിൽ നടപടിയായി. റോഡ് റോളർ 24 മണിക്കൂർ തികയും മുൻപ് െതറിച്ചു. മന്ത്രിയുടെ ഫോൺ വിളിയും ഒപ്പംതന്നെ റോഡിൽ കാടുപിടിച്ചു കഴിയുന്ന വലിയ യന്ത്രം മാറ്റുന്നതിന്റെയും വിഡിയോ വൈറലാകുകയും ചെയ്തു. 


കഴിഞ്ഞദിവസം തൃശൂർ ഇരിങ്ങാലക്കുട മണ്ഡലം കാട്ടൂർ പഞ്ചായത്തിലെ നെടുമ്പറയിലെ സുമിത്രനാണ് ഫോണിൽ വിളിച്ച് പരാതി പറഞ്ഞത്. പഞ്ചായത്ത് ഒന്നാം വാർഡിൽ താണിശേരി കാരാഞ്ചിറ റോഡിൽ കഴിഞ്ഞ ലോക്ഡൗൺ കാലത്ത് റോഡരികിൽ ഉപേക്ഷിച്ചുപോയ ഒരു വലിയ ടാർ മിക്സിങ് യൂണിറ്റാണ് അപകടാവസ്ഥയിൽ കിടന്നത്.  റോഡിലെ വളവിലാണ് ഇത് ഉപേക്ഷിച്ചിരുന്നത്. പരാതി പറഞ്ഞ സുമിത്രന്റെ ഫോൺ ഹോൾഡ് ചെയ്തുകൊണ്ടുതന്നെ മന്ത്രി റിയാസ് ആ പ്രദേശത്തിന്റെ ചുമതലയുള്ള പിഡബ്ല്യുഡി എൻജിനീയറെ ഫോണിൽ വിളിച്ചു. ‘എന്താണ് ഒരു റോഡ് റോളർ അവിടെ ഉപേക്ഷിച്ചിട്ടിരിക്കുന്നു എന്നു പരാതിയുണ്ടല്ലോ... കാര്യം മനസിലായ ഉദ്യോഗസ്ഥനും സംഗതി സമ്മതിച്ചു. ‘നാളെ വൈകുന്നേരം ഞാൻ വിളിക്കും അതിനു മുൻപ് അത് അവിടെനിന്നു മാറ്റിയിരിക്കണ’മെന്ന് മന്ത്രി നിർദേശിക്കുകയും ചെയ്തു.

പിറ്റേദിവസം രാവിലെത്തന്നെ ഉദ്യോഗസ്ഥരെത്തി അത് ലോറിയിൽ കെട്ടിവലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങളും അടങ്ങുന്നതാണ് വിഡിയോ. കോഴിക്കോട് നടക്കാവ് സൽക്കാര ഹോട്ടലിനടുത്ത് ബസ് സ്റ്റോപ്പ് ഉള്ളതിനാൽ ഡ്രെയിനേജ്  ജോലികൾ നിലച്ചുപോയിയെന്ന് നടക്കാവ്നിന്ന് അഞ്ജിത്ത് വിളിച്ചു പരാതി പറഞ്ഞു. മന്ത്രി കോർപറേഷനിലേക്കും വിളിച്ചു. നടക്കാവ് ക്രോസ് റോഡിലെ ബസ് ഷെൽട്ടർ ഇന്നു രാവിലെ പൊളിച്ചു തുടങ്ങി. ഡ്രെയിനേജ് പണിക്കുള്ള തടസ്സവും മാറി. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ജനങ്ങളുമായുള്ള ഫോൺ–ഇൻ പരിപാടിയും തൽസമയം ആക്‌ഷനും വകുപ്പിൽ ഉണ്ടാകുന്ന നടപടികളുമാണിപ്പോൾ ചർച്ച. പരിപാടി  ഫലം കണ്ടു തുടങ്ങിയതോടെ ജനങ്ങളുടെ അഭിപ്രായം കേൾക്കാനും നടപടിയെടുക്കുന്നതിനും മന്ത്രി എല്ലാ ആഴ്ചയിലും ഒരു ദിവസം ഫോണിലൂടെ ജനങ്ങളുടെ സംവദിക്കാനും തീരുമാനിച്ചിരിക്കുകയാണ്.