കടുത്ത നിയന്ത്രണങ്ങളോടെ പൂരം നടത്താനാകില്ലെന്ന് ദേവസ്വങ്ങള്‍
കടുത്ത നിയന്ത്രണങ്ങളോടെ പൂരം നടത്താനാകില്ലെന്ന് ദേവസ്വങ്ങള്‍
തൃശ്ശൂര്‍: പൂരത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതിനെതിരെ ദേവസ്വങ്ങള്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി വി.പി. ജോയി തിങ്കളാഴ്ച യോഗം വിളിച്ചു. കടുത്ത നിയന്ത്രണങ്ങളോടെ പൂരം നടത്താനാകില്ലെന്ന് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ ഇന്ന് ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കി. തിങ്കളാഴ്ചത്തെ ചര്‍ച്ചയ്ക്ക് ശേഷം പൂരത്തിന്‍റെ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.
വാക്‌സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് പൂരത്തില്‍ പങ്കെടുക്കാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് വേണ്ട എന്നായിരുന്നു ദേവസ്വങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അറിയിപ്പ്. ഇന്നലെ അത് പിന്‍വലിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കി. രണ്ട് വാക്‌സിനെടുക്കാത്തവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുക്കണമെന്നാണ് പുതിയ ഉത്തരവ്. കൂടാതെ ആനകളെ പൂരത്തില്‍ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ചും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഓരോ ദിവസവും പുതിയ നിയന്ത്രണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നാണ് ദേവസ്വങ്ങളുടെ നിലപാട്.
നേരത്തെ ഭക്ഷണത്തിനും മറ്റ് സൗകര്യങ്ങള്‍ക്കുമായി പോലീസുകാര്‍ക്ക് ദേവസ്വങ്ങള്‍ പണം നല്‍കിയിരുന്നു. ഇത് ഇത്തവണ നല്‍കാനാകില്ലെന്നും തേക്കിന്‍കാട് മൈതാനത്ത് ബാരിക്കേഡുകള്‍ കെട്ടുന്ന ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ദേവസ്വങ്ങള്‍ വ്യക്തമാക്കി. നാളെ ചീഫ് സെക്രട്ടറിയുമായി ചേരുന്ന യോഗത്തിലാകും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുക.