26 April 2024 Friday

മഞ്ചേരി ബാറിലും പൊലീസ് സ്റ്റേഷനിലും അക്രമം കാണിച്ച പ്രതികളെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു

ckmnews

മഞ്ചേരി: ബാറിലും പൊലീസ് സ്റ്റേഷനിലും അക്രമം കാണിച്ച പ്രതികളെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി മഞ്ചേരി മലബാര്‍ ഹെറിറ്റേജ് ബാറില്‍ പ്രശ്‌നമുണ്ടാക്കുന്നതായി വിവരം ലഭിച്ച്‌ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച്‌ പരിക്കേല്‍പ്പിക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്ത കേസില്‍ പ്രതികളായ അഞ്ച് പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

പൂക്കോട്ടുംപാടം സ്വദേശി കൈനോട്ട് അലിയുടെ മകന്‍ സാബിത്ത് (34), പൂക്കോട്ടുംപാടം പള്ളിക്കുന്ന് മൊയ്തുവിന്റെ മകന്‍ ഉബൈദ് (32), മഞ്ചേരി വായ്‌പ്പാറപ്പടി സ്വദേശി പാറക്കോട്ടില്‍ നാരായണന്റെ മകന്‍ അരുണ്‍ (28), മഞ്ചേരി തുറക്കല്‍ സ്വദേശി ഒറവമ്ബ്രം ഓട്ടുപാറ മുഹമ്മദ് കുട്ടിയുടെ മകന്‍ ഷഹീന്‍ ഷാ (26), പൂക്കോട്ടുംപാടം സ്വദേശി ഏരിയാട്ടുകുഴി അബൂബക്കറിന്റെ മകന്‍ സുഹൈര്‍ (26) എന്നിവരെയാണ് മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ബാറിലെത്തിയ പ്രതികള്‍ മദ്യപിച്ച്‌ ബാര്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടാവുകയും ജീവനക്കാരനെ മദ്യക്കുപ്പികൊണ്ട് അടിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ബാറില്‍ പരക്കെ അക്രമം അഴിച്ചുവിട്ട പ്രതികള്‍ ഫര്‍ണിച്ചറും മറ്റും നശിപ്പിക്കുകയും ചെയ്തു. വിവരം കിട്ടി സ്ഥലത്തെത്തിയ മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തേയും അക്രമിക്കുകയായിരുന്നു.

പ്രതികള്‍ പൊലീസ് വാഹനത്തിന്റെ കണ്ണാടി അടിച്ച്‌ തകര്‍ത്തു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച്‌ പരിക്കേല്‍പ്പിച്ചതിനും ഉള്‍പ്പെടെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു