കോവിഡിനൊപ്പം ന്യൂമോണിയയും; എം.വി. ജയരാജൻ തീവ്രപരിചരണ വിഭാഗത്തില്‍
പരിയാരം ∙ കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞദിവസം രാത്രി മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി ജയരാജനെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രി മെഡിക്കൽ സംഘത്തോടു മന്ത്രി സംസാരിച്ചു. ഡോക്ടര്‍മാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ കോവിഡ് വിദഗ്ധൻ ഡോ.അനൂപ് ആശുപത്രിയിലെത്തി ജയരാജനെ പരിശോധിച്ചു.വൈകിട്ട് മൂന്നോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.അനിൽ സത്യദാസ്, ഡോ. സന്തോഷ് എന്നിവര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളജിലെത്തി ജയരാജനെ പരിശോധിക്കും. ഇന്നലെ രാവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.കോവിഡ് ബാധിച്ച ജയരാജനു ന്യൂമോണിയ പിടിപെട്ടു പ്രമേഹവും വർധിച്ചിട്ടുണ്ട്. ശ്വസിക്കുന്ന ഓക്സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സി-പാപ്പ് ഓക്സിജന്‍ മെഷീന്‍ ഘടിപ്പിച്ചാണ് ജയരാജനു തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്‍കുന്നത്. സിപിഎം നേതാവ് എം.വി.ഗോവിന്ദൻ രാവിലെ ആശുപത്രിയിലെത്തി വിവരങ്ങൾ ആരാഞ്ഞു