26 April 2024 Friday

കേരളത്തില്‍ 98 ലക്ഷം വീടുകള്‍ കേന്ദ്രം വൈദ്യുതീകരിച്ചു; 2014 മുതല്‍ നല്‍കിയത് 402 കോടി രൂപ സഹായം, മറച്ചു വച്ച്‌ സംസ്ഥാനം

ckmnews

കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതീകരിച്ചത് 98.13 ലക്ഷം വീടുകള്‍. മോദി സര്‍ക്കാര്‍ 2017ല്‍ പ്രഖ്യാപിച്ച 'സൗഭാഗ്യ' പദ്ധതി പ്രകാരമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സൗഭാഗ്യ (പ്രധാനമന്ത്രി സഹജ് ബിജ്‌ലി ഹര്‍ ഘര്‍ യോജന) ഇപ്പോഴും തുടരുകയാണ്. എന്നാല്‍, സമ്ബൂര്‍ണ വൈദ്യുതീകരണം നടന്നതായി പ്രഖ്യാപിച്ച്‌, വൈദ്യുതീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സഹായത്തെക്കുറിച്ച്‌ പറയാതെ, സ്വന്തം നേട്ടമെന്ന് അഭിമാനം കൊള്ളുകയാണ് സംസ്ഥാന സര്‍ക്കാര്‍.

കേന്ദ്രം സംസ്ഥാനത്ത് വൈദ്യുതീകരിച്ചത് 98,13,032 വീടുകളെന്ന് കെ. ഗോവിന്ദന്‍ നമ്ബൂതിരിക്ക് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നു. കേരളത്തിന് 2020 മാര്‍ച്ച്‌ 31 വരെ 41.32 കോടി രൂപ ഈ പദ്ധതിക്കായി കേന്ദ്രം നല്‍കി. കൂടാതെ 54.59 കോടി രൂപ സബ്‌സിഡി ഇനത്തിലും നല്‍കി. റൂറല്‍ ഇലക്‌ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ വഴിയാണ് സഹായം നല്‍കിയതും പദ്ധതി നടപ്പാക്കിയതും. വിവിധ കേന്ദ്ര പദ്ധതികള്‍ പ്രകാരം 2014 മുതല്‍ 2020 വരെ സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയത് 402.61 കോടി രൂപയാണ്. ഇതില്‍ വായ്പയും സഹായവും സബ്സിഡിയും പെടുന്നു.

വൈദ്യുതീകരിക്കാന്‍ താല്‍പര്യമറിയിച്ച 3,19,207 വീടുകളില്‍ 2017 ഒക്ടോബര്‍ മുതല്‍ 2019 മാര്‍ച്ച്‌ 31 വരെ സൗഭാഗ്യ വഴി വൈദ്യുതി നല്‍കിയെന്ന് രേഖ പറയുന്നു. 2014 മേയ് മുതല്‍ നവംബര്‍ 2020 വരെ ദീനദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജനയ്ക്ക് 151.71 കോടി രൂപ സബ്‌സിഡിയായി നല്‍കി. രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജനയ്ക്ക് 6.55 കോടി രൂപ ലോണും 148.44 കോടി സബ്‌സിഡിയും നല്‍കി.