കോട്ടയം മുണ്ടക്കയത്ത് വൃദ്ധമാതാപിതാക്കളെ മാസങ്ങളോളം വീടിനുള്ളിൽ പൂട്ടിയിട്ട് മകന്റെ ക്രൂരത അച്ഛൻ മരിച്ചു;പട്ടിയെ കാവല്‍നിര്‍ത്തി
കോട്ടയം മുണ്ടക്കയത്ത് വൃദ്ധമാതാപിതാക്കളെ മാസങ്ങളോളം വീടിനുള്ളിൽ പൂട്ടിയിട്ട് മകന്റെ ക്രൂരത. ഭക്ഷണവും മരുന്നും ലഭിക്കാതെ അവശനിലയിലായ അച്ഛൻ മരിച്ചു, ഗുരുതരാവസ്ഥയിലായ അമ്മയെ ആശുപത്രിയിലാക്കി. ഒളിവിൽ പോയ മകനെ പിടികൂടാൻ പൊലീസ് നടപടി തുടങ്ങി.മുണ്ടക്കയം അസംബനിയനിൽ തൊടിയിൽ വീട്ടിൽ പൊടിയൻ ആണ് മരിച്ചത്. ഭാര്യ അമ്മിണി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയാണ്. ഇളയ മകൻ റെജിയോടൊപ്പമായിരുന്നു ഇരുവരുടെയും താമസം. ചൊവാഴ്ച വീട്ടിലെത്തിയ ആശാ വർക്കർമാരാണ് ദ്ധ ദമ്പതികളുടെ ദുരിതജീവിതം പുറം ലോകത്തെ അറിയിച്ചത്. ഭക്ഷണവും വെള്ളവുമില്ലാതെ തീർത്തും അവശരായിരുന്ന ഇരുവരെ ജനപ്രതിനിധികളുടെയും പൊലീസിൻ്റയും സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. മദ്യപാനിയായ റെജി സമീപവാസികളും ബന്ധുക്കളും വീട്ടിലെത്താതിരിക്കാൻ പട്ടിയേയും കെട്ടിയിട്ടിരുന്നു. മാതാപിതാക്കളെ ആശുപത്രിയിലേക്ക് നീക്കുന്നതും റെജി തടഞ്ഞു. കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലാണ് പൊടിയൻ മരിച്ചത്.
അമ്മിണി കൂലിപ്പണി ചെയ്താണ് വീട്ടിലെ നിത്യ ചെലവ് നടത്തിവന്നിരുന്നത്. പ്രായാധിക്യം മൂലം അമ്മിണിയ്ക്കും പൊടിയനും മറ്റ് ജോലികൾ ചെയ്യാനാകാതെ വന്നതോടെയാണ് ഇവർ ഒറ്റപ്പെട്ടത്. ഇളയമകൻ റെജിയും ഭാര്യയും രാവിലെ ജോലിക്ക് പോകുമെങ്കിലും മാതാപിതാക്കളെ പരിചരിക്കാൻ തയ്യാറായില്ല. സമീപവാസികളെ ആരെയും വീട്ടിലേക്ക് അടുപ്പിക്കാത്ത മൂലം വിവരം പുറത്ത് അറിഞ്ഞതുമില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.