27 April 2024 Saturday

കൊടുങ്ങല്ലൂര്‍ എക്സൈസ് സി.​െഎയെ വാഹനത്തില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു

ckmnews

കൊടുങ്ങല്ലൂര്‍: എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ആര്‍. പത്മകുമാറിനെ വാഹനത്തില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു. പരിക്കേറ്റ സി.ഐയെ ആദ്യം ടി.കെ.എസ് പുരം മെഡികെയര്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി 11.20ന് എക്സൈസ് ഓഫിസിന് സമീപം പടാകുളം സെന്‍ററിലാണ് സംഭവം. ഓഫിസില്‍നിന്ന് ഫ്ലാറ്റിലേക്ക് പോവുകയായിരുന്ന പത്മകുമാര്‍ സഞ്ചരിച്ച കാര്‍ പടാകുളം സെന്‍ററില്‍ എത്തിയപ്പോള്‍ രണ്ടുപേര്‍ കൈ കാണിച്ചു. അതില്‍ ഒരാളുടെ കാലില്‍ പ്ലാസ്​റ്റര്‍ ഇട്ടിരുന്നു. കാര്‍ നിര്‍ത്തിയതോടെ പരിസരത്ത് മാറിനിന്ന മറ്റു രണ്ടുപേര്‍ കൂടി എത്തി ഡോര്‍ തുറന്ന് പത്മകുമാറിനെ വലിച്ച്‌ താഴെയിട്ട് മര്‍ദിക്കുകയായിരുന്നു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണെന്ന് പറഞ്ഞപ്പോള്‍ 'നീ ആരായാലും എന്തടാ' എന്നാക്രോശിച്ചായിരുന്നു മര്‍ദനം. കാറി​െന്‍റ ചില്ലുകള്‍ കല്ലുകൊണ്ട് അടിച്ച്‌ തകര്‍ത്തു. പത്മകുമാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും അക്രമികള്‍ പിന്‍മാറിയില്ല. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്ന് മര്‍ദിച്ചു.

ശബ്​ദം കേട്ട് പരിസരത്തെ വീട്ടുകാര്‍ ലൈറ്റിട്ടതോടെയാണ് അക്രമികള്‍ പിന്മാറിയത്. പത്മകുമാര്‍ ചോര വാര്‍ന്ന നിലയില്‍ ശൃംഗപുരം എക്സൈസ് ഓഫിസില്‍ എത്തുകയായിരുന്നു. മറ്റു ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെത്തിച്ചത്. തലക്കും കണ്ണിനും ചുണ്ടിനും മുറിവുണ്ട്. വടികൊണ്ടുള്ള അടിയിലാണ് തലക്ക് പരിക്കേറ്റത്. കൊടുങ്ങല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

സി.ഐയുടെ വാഹനത്തിന് മുന്നില്‍ പോയിരുന്ന മറ്റു വാഹനങ്ങള്‍ക്കും അക്രമി സംഘം കൈകാണിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വധശ്രമത്തിന് കേസെടുത്തതായി കൊ ടുങ്ങല്ലൂര്‍ പൊലീസ് എസ്.എച്ച്‌.ഒ പി.കെ. പത്മരാജന്‍ പറഞ്ഞു.

പ്രതികളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞതായും ഒരാള്‍ കഞ്ചാവ് കേസ്​ പ്രതിയാണെന്നും ആശുപത്രിയില്‍ കഴിയുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു. കൊല്ലം സ്വദേശിയായ പത്മകുമാര്‍ ഒന്നര വര്‍ഷം മുമ്ബാണ് കൊടുങ്ങല്ലൂരില്‍ ചാര്‍െജടുത്തത്.