26 April 2024 Friday

മാസത്തില്‍ പത്തുദിവസം ബാഗില്ലാതെ സ്‌കൂളില്‍ എത്താം; കോവിഡിന് ശേഷം തുറക്കുമ്ബോള്‍ പുതിയ മാറ്റങ്ങള്‍

ckmnews

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യവ്യാപകമായി അടഞ്ഞുകിടന്ന സ്‌കൂളുകള്‍ തുറക്കുമ്ബോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഒരു അക്കാദമിക വര്‍ഷത്തിന്റെ മൂന്നിലൊന്ന് ദിവസങ്ങളില്‍ ബാഗില്ലാതെ ക്ലാസില്‍ വരാന്‍ വിദ്യാര്‍ഥികളെ അനുവദിക്കണം. ബാഗിന്റെ അമിത ഭാരം കുട്ടികളുടെ ശാരിരീക വളര്‍ച്ചയെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍ ഭാരം കുറഞ്ഞ ബാഗ് എന്ന ആശയം സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു മാസത്തില്‍ 10 ദിവസമെങ്കിലും കുട്ടികള്‍ ബാഗില്ലാതെ ക്ലാസില്‍ വരാന്‍ അനുവദിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്‌കരണ നയത്തിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം. ഒന്നു മുതല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബാഗില്ലാതെ ക്ലാസില്‍ വരാനുള്ള അവസരം ഒരുക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഒരു അക്കാദമിക വര്‍ഷത്തില്‍ മൂന്നിലൊന്ന് ദിവസങ്ങളില്‍ ഇതിനുള്ള സാഹചര്യം ഒരുക്കണം. അതായത് ഒരു മാസത്തില്‍ പത്തുദിവസം ബാഗില്ലാതെ സ്വതന്ത്രമായി ക്ലാസില്‍ വരാന്‍ കുട്ടികളെ അനുവദിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.ആറു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് വൊക്കേഷണല്‍ ട്രെയിനിംഗ് നല്‍കണം.വിദഗ്ധരുമായി സഹകരിച്ചുവേണം ട്രെയിനിംഗ് നടത്തേണ്ടത്. ഈ നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്കാണ് കേന്ദ്രം നല്‍കിയത്. കുട്ടികളുടെ തൂക്കത്തിന്റെ 10 ശതമാനത്തിലധികമാകരുത് ബാഗിന്റെ ഭാരം. പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികളോട് ബാഗ് കൊണ്ടുവരാന്‍ ആവശ്യപ്പെടരുത്. ബാഗിന്റെ ഭാരം കുറയ്്ക്കുന്നതിന് ഒന്ന്, രണ്ട് ക്ലാസുകളില്‍ നോട്ട്ബുക്കില്‍ മാറ്റം വരുത്തരുത്. മൂന്ന് മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ രണ്ട് നോട്ട്ബുക്കാണ് അനുവദിച്ചിരിക്കുന്നത്.