30 April 2024 Tuesday

ഛത്തീസ്ഗഡിൽ 29 മാവോയിസ്റ്റുകളെ വധിച്ചു; ബസ്തറിലെ ഏറ്റവും വലിയ എൻകൗണ്ടർ

ckmnews


റായ്‌പൂർ: ഛത്തീസ്ഗഢിൽ ആദ്യഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് വെള്ളിയാഴ്‌ച നടക്കാനിരിക്കെ സുരക്ഷാസേന 29 മാവോയിസ്റ്റുകളെ വധിച്ചു. തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് ശങ്കർ റാവു ഉൾപ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വർധിച്ചേക്കുമെന്ന് പൊലീസ് അറിയിച്ചു. ഈ വർഷം മാത്രം 79 മാവോയിസ്റ്റുകളെയാണ് ബസ്തർ മേഖലയിൽ വധിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കങ്കർ ജില്ലയിലെ ബിനഗുണ്ട, കൊറോനാർ ഗ്രാമങ്ങൾക്കിടയിലുള്ള ഹപതോല വനത്തിൽ അതിർത്തി രക്ഷാസേനയുടെയും (ബിഎസ്എഫ്) സംസ്ഥാന ജില്ലാ റിസർവ് ഗാർഡിന്റെയും (ഡിആർജി) സംയുക്ത പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സംഘം പട്രോളിംഗിനെത്തിയത്. മണിക്കൂറുകളോളം ഏറ്റുമുട്ടൽ നീണ്ടു. ഏഴ് എ കെ 47 തോക്കുകളും മൂന്ന് എൽഎംജികളും ലൈറ്റ് മെഷീൻ ഗണ്ണുകളും ഉൾപ്പെടെ നിരവധി ആയുധങ്ങളും കണ്ടെടുത്തു. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരുടെ നില തൃപ്‌തികരമാണ്. കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

കാങ്കർ ജില്ലയിൽ മാത്രം 60,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്ത് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകൾ ശക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ കങ്കറിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പുണ്ടായിരുന്നു. ദന്തേവാഡ ജില്ലയിലെ ബന്ദയിൽ പോളിങ് സ്റ്റേഷന് സമീപം വിന്യസിച്ച ഡിആർജി ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.


സംസ്ഥാനത്ത് 19, 26, മേയ് ഏഴ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ലോക്‌സഭ തെരഞ്ഞെടുപ്പ്. ഇതോടനുബന്ധിച്ച് ബസ്തർ അടക്കം മാവോയിസ്റ്റ് സ്വാധീനമുള്ള മേഖലകളിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഛത്തീസ്ഗഢ്,​ തെലങ്കാന സംസ്ഥാനങ്ങളിലുൾപ്പെടെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകൾ ശക്തമാക്കിയിരിക്കുകയാണ്.