09 May 2024 Thursday

കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം, ജയിച്ചാല്‍ കൃഷ്ണകുമാര്‍ കേന്ദ്രമന്ത്രി: കെ സുരേന്ദ്രന്‍

ckmnews


കൊല്ലം: കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്‍ഡിഎ മുന്നേറ്റത്തില്‍ എല്‍ഡിഎഫും യുഡിഎഫും വെപ്രാളത്തിലാണ്. മോദി ഗ്യാരണ്ടി എന്താണെന്ന് തിരഞ്ഞെടുപ്പ് പത്രികയില്‍ വ്യക്തമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇത്തവണ കേരളത്തില്‍ എന്‍ഡിഎ രണ്ടക്കം കടക്കും. കൃഷ്ണകുമാറിനെ ജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രിയാകും. ഒന്നും ജയിക്കാതെ രണ്ട് മന്ത്രിമാരെ തന്നു. ആനി രാജ മത്സരിക്കുന്നയിടത്ത് ഡി രാജ പ്രചരണത്തിന് എത്തുന്നില്ല. വയനാട് കൊടി ഒഴിവാക്കിയുള്ള യുഡിഎഫ് പ്രചരണത്തില്‍ ലീഗിന് ആത്മാഭിമാനം നഷ്ടമായി എന്നും സുരേന്ദ്രന്‍ പറഞ്ഞു.


എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യാജ പ്രചരണം നടത്തുന്നു. യുഡിഎഫ് സ്താനാര്‍ത്ഥി ശശി തരൂരിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിക്കുന്ന സ്ഥിതിയുണ്ടായി. കേരളത്തില്‍ ഇത് ആദ്യമാണന്നും സുരേന്ദ്രന്‍ സൂചിപ്പിച്ചു.


കേരളത്തിലെ എംപിമാര്‍ 'ഫ്‌ളക്‌സ് ബോര്‍ഡ് എംപിമാര്‍' ആണെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ എംപി മാര്‍ സ്വന്തം പേരിലാക്കി ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചു. സ്വന്തമായൊന്നും എംപിമാര്‍ക്ക് അവകാശപ്പെടാനില്ല. വനം വന്യജീവി പ്രശ്‌നത്തിന് പരിഹാരം എന്‍ഡിഎ വാഗ്ദാനം ചെയ്തു. ഇടതുപക്ഷവും യുഡിഎഫും വനം വന്യജീവി പ്രശ്‌നത്തില്‍ മിണ്ടിയില്ല. രാഹുല്‍ ഗാന്ധി വര്‍ഗീയ ശക്തികളെ കൂട്ടിപ്പിടിക്കുന്നു.

രാഹുല്‍ ഗാന്ധിയ്ക്ക് പിഎഫ്ഐ, പിണറായി വിജയന് പിഡിപി, ഇതാണ് കൂട്ടുകെട്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. വര്‍ഗീയ ശക്തിയുടെ പിന്‍ബലത്തിലാണ് ഇടതുപക്ഷവും യുഡിഎഫും മത്സരിക്കുന്നത്. സിഎഎയും കേരള സ്റ്റോറിയുമാണ് പിണറായിയുടെ പ്രധാന വിഷയം. പിണറായിയും രാഹുല്‍ഗാന്ധിയും വികസനം ചര്‍ച്ച ചെയ്യുന്നില്ല. ജനം ഇത് തള്ളിക്കളയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.