09 May 2024 Thursday

ഭാസുരാംഗനെതിരെ പരാതിയുമായി സഹകരണവകുപ്പ്; പരാതി രണ്ട് വർഷത്തിന് ശേഷം, ക്രിമിനൽ ഗൂഢാലോചനയിൽ കേസ്

ckmnews


തിരുവനന്തപുരം: കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടത്തിയ എൻ ഭാസുരാംഗനെതിരെ രണ്ട് വർഷത്തിന് ശേഷം പൊലീസിൽ സഹകരണ വകുപ്പിൻ്റെ പരാതി. ഭാസുരാംഗൻ 101 കോടി രൂപയുടെ അഴിമതി നടത്തിയെന്ന സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാറുടെ പരാതിയിൽ മാറനെല്ലൂർ പൊലീസ് കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ഭാസുരാംഗനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് വർഷം മുമ്പ് 101 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് സഹകരണ വകുപ്പ് തന്നെ കണ്ടെത്തിയിട്ടും ഇത്രകാലം ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.

രണ്ടുവർഷം മുമ്പ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടും സഹകരണ വകുപ്പ് ക്രിമിനൽ നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല. ഒടുവിൽ ഇഡിയുടെ കസ്റ്റഡിയിലായ ശേഷമാണ് 101 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് സ്ഥിരീകരിച്ച് സഹകരണ വകുപ്പ് പൊലീസിൽ പരാതി നൽകുന്നതും പൊലീസ് കേസെടുക്കുന്നതും.


2005 മുതൽ എൻ ഭാസുരാംഗൻ കണ്ടല ബാങ്കിൽ നടത്തിയ അഴിമതികൾ അക്കമിട്ട് നിരത്തിയ റിപ്പോർട്ട് സഹകരണ വകുപ്പിൻ്റെ കയ്യിലെത്തിയിട്ട് വർഷം രണ്ട് കഴിഞ്ഞു. ഭാസുരാംഗനെ സംരക്ഷിക്കാൻ ഇഡി വരുന്നത് വരെ ആ റിപ്പോർട്ട് സഹകരണ വകുപ്പ് പൂഴ്ത്തി. ഇത്ര വലിയ ക്രമക്കേട് നടത്തിയിട്ടും സഹകരണ വകുപ്പ് പൊലീസിൽ പരാതി കൊടുക്കാൻ പോലും തയ്യാറായില്ല. പണം നഷ്ടപ്പെട്ട നിക്ഷേപകർ കൊടുത്ത പരാതിയിൽ ഇതിനകം 60 ലേറെ കേസുകൾ മാറനെല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അതിൽ ഒന്നും സംഭവിച്ചില്ല.

ഇതിനിടെയാണ് കഴിഞ്ഞമാസം സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്ട്രാർ മാറനെല്ലൂർ പൊലീസിൽ പരാതി നൽകിയത്. ഭാസുരാംഗൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതി നിക്ഷേപകരെ ചതിച്ച് 2005 മുതൽ കുറ്റകരമായ ഗൂഢാലോചന നടത്തി അഴിമതി നടത്തിയെന്നാണ് പൊലീസ് എടുത്ത എഫ്ഐആറിൻ്റെ ഉള്ളടക്കം. അനുമതിയില്ലാതെ 21 ജീവനക്കാരെ നിയമിച്ചു. അനുമതി വാങ്ങാതെ നിർമാണ പ്രവൃത്തികൾ നടത്തി. നിയമവിരുദ്ധമായി വായ്പകൾ നൽകി. നിക്ഷേപങ്ങൾക്ക് അനധികൃതമായി പലിശ നൽകി. നിയമവിരുദ്ധമായി ബാങ്ക് ശാഖ മാറ്റി സ്ഥാപിച്ചു. തെളിവുകൾ നശിപ്പിച്ചു. ആശുപത്രിയുടെ നിക്ഷേപത്തിൽ നിന്ന് പണം വകമാറ്റി. ചിട്ടി പണം വക മാറ്റി. ഇങ്ങനെ ആകെ 101 കോടി 67858 രൂപയുടെ അഴിമതി ഭാസുരാംഗനും സംഘവും നടത്തിയെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. ഇതാദ്യമായാണ് ഭാസുരാംഗൻ 101 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് സഹകരണ വകുപ്പ് തന്നെ പറയുന്നത്.