09 May 2024 Thursday

സിദ്ധാർത്ഥൻ്റെ കൊലപാതകം; എഫ്ഐആർ സമർപ്പിച്ച് സിബിഐ

ckmnews



സിദ്ധാർത്ഥൻ കേസിൽ എഫ്ഐആർ സമർപ്പിച്ച് സിബിഐ സംഘം. കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആർ നൽകിയത്. ഇന്ന് ഉച്ചയ്ക്കാണ് എഫ്ഐആർ സമർപ്പിച്ചത്. കേസിൽ 20 പ്രതികൾക്ക് പുറമെ കൂടുതൽ പ്രതികൾ ഉണ്ടാകും എന്ന് എഫ്ഐആറിൽ പരാമർശമുണ്ട്.


സിദ്ധാർത്ഥന്റെ മരണത്തിൽ മൂന്ന് ദിവസങ്ങൾക്കു മുൻപാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. നാല് സിബിഐ ഉദ്യോഗസ്ഥർ ഡൽഹിയിൽ നിന്ന് കേരളത്തിലെത്തി. സിബിഐ എസ്പിയുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൽപ്പറ്റ ഡിവൈഎസ്പി ടിഎൻ സജീവിൽ നിന്ന് സിബിഐ സംഘം വിശദാംശങ്ങൾ ശേഖരിച്ചു. കണ്ണൂരിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്.


കേസ് സിബിഐയ്ക്ക് വിട്ട് അടിയന്തരമായി വിജ്ഞാപനമിറക്കാൻ കേന്ദ്രസർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. അന്വേഷണത്തിലെ കാലതാമസം ഇരയ്ക്ക് നീതി കിട്ടാതിരിക്കാൻ കാരണമാകുമെന്നാണ് കോടതി നിരീക്ഷണം. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധാർഥന്റെ പിതാവും ഹർജി നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായും കേരള സർക്കാർ കേസ് അട്ടിമറിച്ചതിനാലാണ് ഹർജി നൽകിയതെന്നും സിദ്ധാർത്ഥിന്റെ പിതാവ് വ്യക്തമാക്കി. സിബിഐ സംഘം സിദ്ധാർത്ഥന്റെ വീട്ടുകാരുടെയും സഹപാഠികളുടെയും മൊഴിയെടുക്കും.