09 May 2024 Thursday

പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ പോലും കഴിയാത്ത സാമ്പത്തിക ഞെരുക്കം കെഎസ്ഇബിക്ക് ആശ്വാസം, 767 കോടി അനുവദിച്ചു

ckmnews

പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ പോലും കഴിയാത്ത സാമ്പത്തിക ഞെരുക്കം


കെഎസ്ഇബിക്ക് ആശ്വാസം, 767 കോടി അനുവദിച്ചു


തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ഇബിക്ക് ആശ്വാസം. 767 കോടി രൂപ സർക്കാർ അനുവദിച്ചു. 2022-23 ലെ കെഎസ്ഇബിയുടെ നഷ്ടം ഏറ്റെടുത്ത വകയിലെ തുകയാണിത്. സർക്കാരിൻ്റെ അധിക കടമെടുപ്പിനായിട്ടാണ് കെഎസ്ഇബിയുടെ നഷ്ടം ഏറ്റെടുത്തത്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ പോലും സാധിക്കാതെ സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ഇബിക്ക്ക്ക് തുക ആശ്വാസമാകും. 500 കോടി രൂപ കടമെടുക്കാനുള്ള കെഎസ്ഇബിയുടെ ആവശ്യം സർക്കാരിൻ്റെ പരിഗണനയിലാണ്.


അതേസമയം, മഴക്കാലമായാൽ ഇടയ്ക്കിടെ പണിമുടക്കുന്ന സോളാർ ലൈറ്റിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന അട്ടപ്പാടിയിലെ ആദിവാസി ഊരുകൾക്ക് ആശ്വാസം പകരാൻ കെഎസ്ഇബിക്ക് കഴിഞ്ഞിരുന്നു. അട്ടപ്പാടിയിൽ ഏഴ് വിദൂര ആദിവാസി ഊരുകളിലാണ് വൈദ്യുതിയെത്തിയത്. തടികുണ്ട്, മുരുകള, കിണറ്റുകര, പാലപ്പട, താഴെ ആനവായ്, മേലെ ആനവായ്, കടുകുമണ്ണ ഊരുകാരുടെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്.  ഏഴ് ഊരുകളിലെ  കുട്ടികൾക്ക് ഇനി മണ്ണെണ വിളക്കിന്‍റെ ഇത്തിരി വെട്ടത്തിലിരുന്ന് പഠിക്കേണ്ട. ആകെ 92 വീടുകളിലാണ് വൈദ്യുതി എത്തിയത്.


ചിണ്ടക്കിയിൽ നിന്ന് 15 കിലോമീറ്റർ മണ്ണിനടിയിൽ കൂടി കേബിളിലൂടെയാണ് 11 കെ.വി വൈദ്യുതി ഊരുകളിലേക്ക് എത്തിച്ചിരിക്കുന്നത്. വൈദ്യുതി ബന്ധം സ്ഥാപിക്കാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ കണ്ടതും മതിമറന്ന സന്തോഷത്തിലാണ് ഊരു നിവാസികൾ സ്വീകരിച്ചത്. നാല് ട്രാൻസ്ഫോർമറുകൾ, 8547 മീറ്റർ ലോ ടെൻഷൻ എബിസി എന്നിവയാണ് വിതരണ ശൃംഖലയിൽ ഉള്ളത്. 6.2 കോടിയുടെ പദ്ധതിയാണ് അട്ടപ്പാടിയിലെ ഊരുകളിലേക്ക് വൈദ്യുതി എത്തിക്കാനായി നടപ്പാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 92 വീടുകൾക്ക് കണക്ഷണ നൽകിയതോടെ കഴിഞ്ഞ മാസം കേരളത്തിൽ ഏറ്റവും അധികം വൈദ്യുതി കണക്ഷൻ നൽകിയ ഇലക്ട്രിക്കൽ സെക്ഷൻ എന്ന ബഹുമതി അഗളിക്ക് സ്വന്തമായി.