27 April 2024 Saturday

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ മിന്നും വിജയവുമായി ആർസിബി

ckmnews



ഐ പി എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേ‍ഴ്സ് ബംഗളുരുവിന് 4 വിക്കറ്റ് വിജയം. വിരാട് കോലിയുടെ 77 റണ്‍സ് ഇന്നിംഗ്സ് മികവിലാണ് 4 പന്ത് ബാക്കി നില്‍ക്കേ ആര്‍ സി ബി വിജയലക്ഷ്യം മറികടന്നത്. അര്‍ധ സെഞ്ച്വറിയോളം പോന്ന ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍റെ 45 റണ്‍സ് ഇന്നിംഗ്സ് ആയിരുന്നു റോയല്‍ ചലഞ്ചേ‍ഴ്സ് ബംഗളുരുവിനെതിരെ പഞ്ചാബ് കിംഗ്സിന്‍റെ അടിത്തറ. ശിഖര്‍ ധവാനൊപ്പം മൂന്നാമതായി ഇറങ്ങിയ പ്രഭ് സിമ്രാനും കൂടി ചേര്‍ന്നതോടെ പഞ്ചാബിന്‍റെ റണ്ണൊ‍ഴുക്കും കൂടി. ഇരുവരും ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോ‍ഴാണ് ഗ്ലെന്‍ മാക്സ്വെൽ ധവാന്‍റേയും, പ്രഭ് സിമ്രാന്‍റെയും വിക്കറ്റെടുക്കുന്നത്.

രണ്ട് വിക്കറ്റിന് 98 റണ്‍സ് എന്ന നിലയില്‍ നിന്നും 4 വിക്കറ്റിന് 98 എന്ന നിലയിലേക്ക് പഞ്ചാബ് പരുങ്ങിയെങ്കിലും പിന്നീടെത്തിയ സാം കറനും ജിതേഷ് ശര്‍മ്മയും ചേര്‍ന്ന് സ്കോര്‍ബോര്‍ഡ് 150 കടത്തി.വാലറ്റക്കാരനായി ഇറങ്ങി ശശാങ്ക് സിംഗ് പുറത്താകാതെ 21 റണ്‍സ് കൂടി കൂട്ടി ചേര്‍ത്തപ്പോള്‍ ആര്‍ സി ബിക്ക് 177 റണ്‍സ് വിജയലക്ഷ്യം…വിരാട് കോലിയുടെയാണ് ആര്‍ സി ബി മറുപടി കൊടുത്ത് തുടങ്ങിയത്. ബൗണ്ടറികളുമായി കോലി താളം കണ്ടെത്തിയപ്പോള്‍ മറുഭാഗത്ത് ഫാഫ് ഡു പ്ലെസിയും കാമറൺ ഗ്രീനും വന്നപോലെ മടങ്ങി. പിന്നീട് കോഹ്‍ലി – രജത് പടിദാര്‍ കൂട്ടുകെട്ടാണ് ആര്‍സിബിയെ മുന്നോട്ട് നയിച്ചത്. പത്തോവര്‍ പിന്നിടുമ്പോള്‍ ആര്‍സിബി 2 വിക്കറ്റിന് 85 റണ്‍സ് എന്ന നിലയിലായിരുന്നു. വിരാട് കോഹ്‍ലി 31 പന്തിൽ ഹാഫ് സെഞ്ച്വറിയിലേക്ക്.16ാം ഓവറിൽ ഹര്‍ഷൽ പട്ടേലിനെ തുടരെ ബൗണ്ടറികള്‍ പായിച്ച് വിരാട് കോഹ്‍ലി റൺ റേറ്റ് ഉയര്‍ത്തിയപ്പോള്‍ ഓവറിലെ അവസാന പന്തിൽ കോലിയെ പുറത്താക്കി ഹര്‍ഷൽ തിരിച്ചടിച്ചു.വിരാട് കോഹ്‍ലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന് ശേഷം ആര്‍സിബിയെ ആര് വിജയത്തിലേക്ക് നയിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി ദിനേശ് കാര്‍ത്തിക്കും മഹിപാൽ ലോംറോറും ക്രീസില്‍ നിലയുറപ്പിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ ഇംപാക്ട് പ്ലേയര്‍ ലോംറോര്‍ ബൗണ്ടറി നേടിയപ്പോള്‍ ഗ്യാലറിയില്‍ വലിയ ആരവമുയര്‍ന്നു. പതിനെട്ടാം ഓവറില്‍ പതിമൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ അവസാന ഓവറില്‍ ആര്‍ സി ബിയ്ക്ക് ജയിക്കാന്‍ വേണ്ടി വന്നത് വെറും പത്ത് റണ്‍സ്. അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറിൽ ഒരു സിക്സും ഒരു ഫോറും നേടി ദിനേശ് കാര്‍ത്തിക് ടീമിന്റെ വിജയം ഉറപ്പാക്കിയപ്പോള്‍ മഹിപാൽ ലോംറോര്‍ 8 പന്തിൽ 17 റൺസ് നേടി പുറത്താകാതെ നിന്നു.