09 May 2024 Thursday

നെന്മാറ വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതിയില്ല, ക്ഷേത്രക്കമ്മിറ്റി ഹൈക്കോടതിയിലേക്ക്

ckmnews


പാലക്കാട്: പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. വെടിക്കെട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര കമ്മിറ്റി നൽകിയ അപേക്ഷ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി ബിജു നിരസിച്ചു. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അപേക്ഷ നിരസിച്ചെന്നാണ് ഉത്തരവിലുള്ളത്. ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്ക് അസ്സെസ്മെന്‍റ് പ്ലാൻ, ഓൺ സൈറ്റ് എമർജൻസി പ്ലാൻ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങൾ വെടിക്കെട്ട് നടത്താൻ ആവശ്യമാണ്. ക്ഷേത്ര കമ്മിറ്റി ഇത് കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.

വെടിക്കെട്ട് നടത്താനുദ്ദേശിക്കുന്ന തീയതിക്ക് രണ്ടുമാസം മുമ്പാണ് അനുമതിക്കായി അപേക്ഷിക്കേണ്ടത്. ഈ മാനദണ്ഡം പാലിച്ചില്ല. അതിനാൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ നടത്താനുള്ള സമയം ലഭിച്ചിട്ടില്ലെന്നത് അപേക്ഷ നിരസിക്കാൻ കാരണമായി. വെടിക്കെട്ടിന് അനുമതി തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് നെന്മാറ വേല കമ്മറ്റി സെക്രട്ടറി അറിയിച്ചു.



എപ്രിൽ 1,2,3 തീയതികളിലാണ് നെന്മാറ വല്ലങ്ങി വേല. കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ വെടിക്കെട്ടുകളിലൊന്നാണ് ഇവിടുത്തേത്. ഒന്നാം തീയതി വൈകീട്ട് 7.30നാണ് സാമ്പിൾ വെടിക്കെട്ട്. രണ്ടാം തീയതി വൈകീട്ട് 6.30നും മൂന്നാം തീയതി പുലർച്ചെ 3.00 മണിക്കുമാണ് പ്രധാന വെടിക്കെട്ടുകൾ. തെന്നിലാപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം, കുന്നേക്കാട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെയും വെടിക്കെട്ടിന് അനുമതി നിഷേധിച്ചിട്ടുണ്ട്.