09 May 2024 Thursday

ബൈജു രവീന്ദ്രന് കമ്പനിയെ നയിക്കാൻ ഇനി കഴിയില്ലെന്ന് നിക്ഷേപകർ; ഫൊറൻസിക് ഓഡിറ്റ് അടക്കം നടത്തണമെന്നും ആവശ്യം

ckmnews


കണ്ണൂർ: ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന് തിരിച്ചടി. ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ച് നിക്ഷേപകർ. ഇന്ന് ചേർന്ന എക്സ്ട്രാ ഓർഡിനറി ജനറൽ യോഗത്തിലാണ് ഒരു വിഭാഗം നിക്ഷേപകർ ഇക്കാര്യമറിയിച്ചത്. ബൈജു രവീന്ദ്രന് കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാൻ ഇനി കഴിയില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ബൈജൂസിൽ ഫൊറൻസിക് ഓഡിറ്റ് അടക്കം നടത്തണമെന്ന് ഹർജിയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. റൈറ്റ്‍സ് ഇഷ്യൂ ചെയ്യാനുള്ള അവകാശം നിലവിലെ ബൈജൂസ് ഉടമകളിൽ നിന്ന് എടുത്ത് മാറ്റണം. നിലവിലെ ഡയറക്ടർ ബോർഡിനെ മാറ്റി പുതിയ ഡയറക്ടർ ബോർഡിനെ ഉടൻ നിയമിക്കണമെന്നും എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിം​ഗിൽ ആവശ്യമുയർന്നിട്ടുണ്ട്. ഇന്നത്തെ യോഗത്തിൽ ബൈജു രവീന്ദ്രൻ, സഹോദരൻ റിജു, ഭാര്യ ദിവ്യ ഗോകുൽനാഥ് എന്നിവർ പങ്കെടുത്തില്ല.

അതേ സമയം ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടെന്ന് സൂചന. ബൈജു രവീന്ദ്രൻ ഇപ്പോൾ ദുബായിലാണെന്നാണ് വിവരം. നേരത്തേ ബൈജു ഇന്ത്യ വിട്ടാൽ അറിയിക്കണമെന്ന് കാണിച്ച് ഇഡി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷമാണ് ബൈജു രവീന്ദ്രൻ ദുബായിലേക്ക് പോയത്. അന്ന് രാജ്യം വിടുന്നതിന് തടസ്സമുണ്ടായിരുന്നില്ല എന്നതിനാലാണ് ബൈജു ദുബായിലേക്ക് മാറിയത്. ബൈജു ഇനി ഇന്ത്യയിലേക്ക് തിരികെ വരുമോ എന്നതിൽ വ്യക്തതയില്ല. ബൈജു രവീന്ദ്രനെതിരെ കഴിഞ്ഞ ദിവസം ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.


അതേസമയം, ഇജിഎം നിയമവിരുദ്ധമെന്ന് ബൈജൂസ് വാർത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. ബൈജു രവീന്ദ്രനടക്കമുള്ള ബോർഡ് മെമ്പർമാരില്ലാതെ നടക്കുന്ന ഇജിഎമ്മിൽ നടക്കുന്ന വോട്ടെടുപ്പ് നിയമപരമല്ല. ഇതിൽ എടുക്കുന്ന തീരുമാനങ്ങൾ കമ്പനികാര്യ നിയമം (2013) പ്രകാരം നിലനിൽക്കുന്നതല്ല. കമ്പനിയുടെ തുടർപ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുള്ള പുകമറ മാത്രമാണ് ഇന്നത്തെ യോഗമെന്നും ബൈജൂസ് വാർത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.