09 May 2024 Thursday

വയനാട്ടിലെ കാട്ടാന ആക്രമണം: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

ckmnews



തിരുവനന്തപുരം: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വനം മന്ത്രി എ കെ ശശീന്ദ്രനും വയനാട്ടിലെ എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വലിയ പ്രതിഷേധമാണ് വയനാട്ടിലുണ്ടാകുന്നത്. വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്.

കാട്ടാന വിഷയം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്ന സാഹചര്യം കൂടിയുണ്ട്. നിയമസഭയില്‍ അടിയന്തര പ്രമേയമായി വിഷയം പ്രതിപക്ഷമിന്ന് കൊണ്ടുവന്നിരുന്നു. കല്‍പ്പറ്റ എംഎംല്‍എ ടി സിദ്ദിഖാണ് വിഷയം അവതരിപ്പിച്ചത്. ആനയെ നിരീക്ഷിച്ച് സുരക്ഷ ഒരുക്കുന്നതില്‍ വനംവകുപ്പ് പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.


വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണെന്നും എന്നാല്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമാണ് എ കെ ശശീന്ദ്രന്‍ മറുപടി പറഞ്ഞത്. നിയമങ്ങള്‍ക്ക് അനുസരിച്ചാണ് വനംവകുപ്പ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിയുടെ ഭരണഘടനാ ചുമതല വന്യജീവി, വനം സംരക്ഷണമാണ്. ഒപ്പം ജനങ്ങളുടെ സ്വത്തിനും സുരക്ഷ ഒരുക്കണം. ഈ രണ്ടിനും ഇടയിലാണ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. സാങ്കേതികമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായി. മൂന്ന് മണിക്കൂര്‍ ഇടവേളയിലാണ് റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചത്. ഇതൊരു വീഴ്ചയാണ്. മറ്റൊരു സംസ്ഥാനത്തെ കുറ്റപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇന്റര്‍‌സ്റ്റേറ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

150 വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ ബേലൂര്‍ മഖ്‌ന നടക്കുന്നത്. വെറ്റിനറി ഡോക്ടര്‍മാരുടെ സംഘവും ആറ് ഡിഎഫ്ഒമാരും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും സംഘത്തിലുണ്ട്. വനംവകുപ്പിലെ ജീവനക്കാരും മനുഷ്യരാണ്. അവരും ജീവന്‍ പണയം വെച്ചാണ് ജോലി ചെയ്യുന്നത്. അവരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടായെന്നും മന്ത്രി പറഞ്ഞു.


വന്യജീവികള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് കാട്ടിലാണെന്ന് ടി സിദ്ദിഖ് പറഞ്ഞു. വീട്ടിലും നാട്ടിലും അല്ല വന്യജീവികള്‍ക്ക് സംരക്ഷണം നല്‍കേണ്ടത്. മന്ത്രിയുടെ പ്രസ്താവന വേദനാജനകമാണ്. മനുഷ്യജീവന് പുല്ലുവില ഇല്ലാത്ത സ്ഥിതിയാണ്. മന്ത്രി ഡല്‍ഹിയില്‍ പോയി എന്നാല്‍ കടുവ പിടിച്ച പ്രജീഷിന്റെ വീട്ടില്‍ പോയില്ലെന്നും ടി സിദ്ദിഖ് വിമര്‍ശിച്ചു.