09 May 2024 Thursday

വയനാട്ടിലെ കാട്ടാന ആക്രമണം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർണായക നടപടികൾ കൈക്കൊള്ളണം: രാഹുൽ ഗാന്ധി

ckmnews


ന്യൂഡൽഹി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിക്കാനിടയായ സാഹചര്യം തന്നെ ഞെട്ടിച്ചെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. വന്യമൃഗങ്ങളുടെ ആക്രമണം, പ്രത്യേകിച്ച് ആനകളുടെ ആക്രമണം വയനാട്ടിലെ ജനങ്ങളുടെ ജീവിതത്തിനും ഉപജീവനമാർഗത്തിനും വലിയ നാശം വിതച്ചിട്ടുണ്ടെന്ന് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വന്യജീവി ആക്രമണം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർണായക നടപടികൾ കൈക്കൊള്ളണം.

ജനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്നതരത്തിലുള്ള സംവിധാനം ഏർപ്പെടുത്തണം. ആനയുടെ ആക്രമണം വയനാട്ടിലെ ജനങ്ങളുടെ ജീവിതവും ഉപജീവനമാർഗവും തകർക്കുകയാണ്. സമഗ്രമായ കർമപദ്ധതിയുടെ അഭാവം സ്ഥിതി വഷളാക്കുകയേയുള്ളൂ. പ്രശ്നപരിഹാരത്തിനായുള്ള നടപടികൾ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്നും രാഹുൽഗാന്ധി എക്സിൽ വ്യക്തമാക്കി.

പടമല മുട്ടങ്കര സ്വദേശി പനച്ചിക്കൽ അജിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതിൽ തകർത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.കര്‍ണാടകയില്‍ നിന്നും റേഡിയോ കോളര്‍ ഘടിപ്പിച്ച ബേലൂര്‍ മഗ്ന എന്ന ആനയാണ് അജിയെ കൊലപ്പെടുത്തിയത്. നവംബര്‍ 30-ന് ഹാസന്‍ ഡിവിഷനിലെ ബേലൂരില്‍ നിന്നു പിടികൂടിയ ആനയാണിത്. റേഡിയോ കോളര്‍ ഘടിപ്പിച്ച് വയനാട് വന്യജീവി സങ്കേത വനാതിര്‍ത്തിയിലെ മൂലഹോള്ള വന്യജീവി റേഞ്ചില്‍ തുറന്നു വിടുകയായിരുന്നു. മാനന്തവാടിയില്‍ ഒരാഴ്ച മുമ്പെത്തിയ തണ്ണീര്‍ക്കൊമ്പനൊപ്പം കാടിറങ്ങിയ മോഴയാനയാണ് ഒരാളുടെ ജീവനെടുത്തത്.റേഡിയോ കോളര്‍ ധരിപ്പിച്ച കാട്ടാനകളായിരുന്നുവെങ്കിലും സിഗ്‌നല്‍ ട്രാക്ക് ചെയ്യുന്നതിലെ വീഴ്ചയാണ് ഒരാളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്. സിഗ്‌നല്‍ വിവരം യഥാസമയം കര്‍ണാടക നല്‍കുന്നില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഇത് കര്‍ണാടക വനം വകുപ്പ് തള്ളി.