09 May 2024 Thursday

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾക്ക് സർവീസ് ചാർജ് വരുന്നു; അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് ഉടമകൾ

ckmnews



സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ സർക്കാർ. തിയേറ്ററുകളുടെ ലൈസൻസും രജിസ്ട്രേഷനും പുതുക്കുന്ന സമയത്ത് സർവീസ് ചാർജ് ഈടാക്കാൻ സംസ്ഥാന ചലച്ചിത്ര അക്കാദമിയെ സർക്കാർ ചുമതലപ്പെടുത്തി. ഈ തുക അവശത അനുഭവിക്കുന്ന കലാപ്രവര്‍ത്തകരുടെ ചികിത്സാ സഹായത്തിന് ഉപയോഗിക്കാനാണ് തീരുമാനം.

സീറ്റുകളുടെ എണ്ണം കണക്കിലെടുത്ത് ഒരു സ്ക്രീനിന് 5000 മുതൽ 10,000 രൂപവരെയാണ് വാർഷിക പുതുക്കൽ നിരക്ക്. ഇതിനൊപ്പം 5 മുതൽ 8.5 ശതമാനം വരെ സർവീസ് ചാർജ് ഈടാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

നിലവില്‍ അവശത അനുഭവിക്കുന്ന കലാപ്രവർത്തകരുടെ ക്ഷേമനിധിയിലേക്ക് ടിക്കറ്റൊന്നിന് 3 രൂപാവീതം തിയേറ്ററുകൾ പ്രേക്ഷകരിൽ നിന്ന് പിരിച്ച് നൽകുന്നുണ്ടെന്ന് ഉടമകൾ പറയുന്നു. ഇതിന് പുറമെ 400 സീറ്റുകളില്‍ കൂടുതലുള്ള തിയേറ്ററുകൾ വാർഷിക ഫീസായി 30,000 രൂപ ചലച്ചിത്ര വികസന കോർപറേഷനും 25,000 രൂപ ചലച്ചിത്ര അക്കാദമിക്കും നൽകുന്നുണ്ട്. ചെറിയ തിയേറ്ററുകൾ യഥാക്രമം 25,000, 10,000 രൂപ വീതവും നൽകുന്നു. കോവിഡ് കാലത്ത് വലിയ പ്രതിസന്ധി നേരിട്ട കാലത്തും ഇങ്ങനെ പണം നല്‍കിയതായി തിയേറ്റർ ഉടമകളുടെ സംഘടന പറയുന്നു.

നഷ്ടത്തിലോടുന്ന തിയേറ്റർ വ്യവസായത്തെ വലിയ തകർച്ചയിലേക്ക് നയിക്കുന്ന തീരുമാനമാണിതെന്നും ടിക്കറ്റ് നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും സംഘടന പറയുന്നു. അവശ കലാകാരന്മാരുടെ ക്ഷേമ നിധിയിലേക്കുള്ള 99.9 ശതമാനം തുകയും ഇപ്പോൾ തിയേറ്ററുകളിൽ നിന്നാണ് പിരിച്ചെടുക്കുന്നതെന്നും ഇനിയും പിഴിയാനാണ് തീരുമാനമെങ്കിൽ തിയേറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്നും ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള പ്രസിഡന്റ് കെ വിജയകുമാറിനെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.