09 May 2024 Thursday

സംസ്ഥാന ബജറ്റിൽ കാർഷിക മേഖലയ്ക്ക് 1698.30 കോടി രൂപ; റബ്ബറിൻ്റെ താങ്ങുവില 180 രൂപയായി ഉയർത്തി

ckmnews


തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്കായി 1698.30 കോടി വകയിരുത്തി സംസ്ഥാന സര്‍ക്കാരിന്റെ 2024-25ലെ ബജറ്റ്. ഭക്ഷ്യ-കാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കുമെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. നാളികേര വികസനത്തിന് 65 കോടി രൂപയും നെല്ല് ഉല്‍പാദനത്തിന് 93.6 കോടി രൂപയും സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി രൂപയും വിളകളുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിന് രണ്ട് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

റബ്ബറിന്റെ താങ്ങുവിലയില്‍ പത്തു രൂപ കൂട്ടിയതായും ബജറ്റ് അവതരണത്തില്‍ കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. റബറിന്റെ താങ്ങുവില വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര സഹായം തേടിയിരുന്നു. എന്നാല്‍ അത് ലഭിച്ചില്ല. സാമ്പത്തിക ബാധ്യതകള്‍ക്കിടയിലും റബ്ബറിന്റെ താങ്ങുവില 170ല്‍നിന്ന് 180 ആയി വര്‍ധിപ്പിച്ചതായി മന്ത്രി പറഞ്ഞു. കോട്ടയത്ത് 250 കോടി രൂപ ചെലവില്‍ റബര്‍ വ്യവസായ സമുച്ചയം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.


കാര്‍ഷിക സര്‍വ്വകലാശാലയ്ക്കായി 75കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചു. ക്ഷീരവികസനത്തിന് 150.25 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മൃഗപരിപാലനത്തിന് 535.9 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. വിഷരഹിത പച്ചക്കറിക്ക് 78 കോടി രൂപയും സുഗന്ധവ്യഞ്ജന കൃഷിക്ക് 4.6 കോടിയും വകയിരുത്തിയിട്ടുണ്ട്. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് 80 കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.