09 May 2024 Thursday

കെഎസ് ഷാൻ വധക്കേസ്; പ്രതികളുടെ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

ckmnews


എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാൻ വധക്കേസിൽ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹർജിയിൽ പ്രോസിക്യൂഷൻ ഭാഗത്തിന്റെ വാദം കേട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പി പി ഹാരിസ് ആണ് ഹാജരായത്. തിങ്കളാഴ്ച പ്രതിഭാഗത്തിന്റെ വാദം കേൾക്കും. കുറ്റപത്രം മടക്കണം എന്ന പ്രതികളുടെ ഹർജി തീർപ്പാക്കിയ ശേഷമേ വിചാരണ നടപടികൾ തുടങ്ങൂ. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2021 ഡിസംബർ 18നാണ് ആർഎസ്എസ് ബിജെപി പ്രവർത്തകർ ഷാനെ കൊലപ്പെടുത്തുന്നത്. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതികൾക്കെതിരെയുള്ള കുറ്റപത്രം പിൻവലിക്കണം എന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇതിന് അവർ ഉന്നയിക്കുന്ന കാരണം. അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആണ് എന്നുള്ളതാണ്. ഇദ്ദേഹത്തെയാണ് അന്വേഷണ തലവനായി അന്ന് നിയോഗിച്ചിരുന്നത്. അതുകൊണ്ട് ഇദ്ദേഹത്തിന്റെ കുറ്റപത്രം നിലനിൽക്കില്ല എന്നുള്ളതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മുൻപ് ഉണ്ടായിരുന്ന സമാനമായ കേസുകളുടെ സാധ്യതകൾ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ അതിനെ എതിർത്തു. അഞ്ചാം തീയതി പ്രതിഭാഗത്തിന്റെ വാദം കേൾക്കുന്നതിന് കേസ് മാറ്റിവച്ചിരിക്കുകയാണ്.

2021 ഡിസംബർ 18ന് വൈകിട്ട് ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്നു ഷാനെ കാറിടിച്ച് റോഡിൽ ശേഷം ആർഎസ്എസ് ബിജെപി പ്രവർത്തകർ ഷാനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 40 ലധികം മുറിവുകളാണ് ഷാന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നത്. ഷാനെ കൊലപ്പെടുത്തിയ കേസിലെ 11 പ്രതികളിൽ 9 പ്രതികളാണ് ഇന്ന് കോടതിയിൽ ഹാജരായത്. പ്രതികളെല്ലാവരും തന്നെ ജാമ്യത്തിലാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാരിസ് ഹാജരായി. ഷാനെ കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടാണ് രഞ്ജി ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തിയത്. രഞ്ജിത്ത് ശ്രീനിവാസന്റെ കേസിൽ എസ്ഡിപിഐ പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനുശേഷമാണ് വെള്ളിയാഴ്ച ഷാൻ വധക്കേസിന്റെ വിചാരണ ആരംഭിച്ചത്.