09 May 2024 Thursday

പി സി ജോര്‍ജ് ഇനി ബിജെപി നേതാവ്; ഡല്‍ഹിയിലെത്തി അംഗത്വം സ്വീകരിച്ചു

ckmnews



കോട്ടയം: കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. ഉച്ചക്ക് രണ്ടരയോടെ ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്നചടങ്ങിലാണ് പി സി ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചത്. ദേശീയ നേതാക്കളായ പ്രകാശ് ജാവദേക്കര്‍, വി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് ബിജെപിയില്‍ അംഗമായത്. ജനപക്ഷം പ്രവര്‍ത്തകര്‍ ബി ജെ പി യില്‍ അംഗത്വമെടുക്കണമെന്നാണ് പൊതുവികാരമെന്ന പിസി ജോര്‍ജ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.


'ജനപക്ഷം ബിജെപിക്കൊപ്പം പോകും. ബിജെപിയില്‍ അംഗത്വം എടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി അഭിപ്രായം. ലയനം എന്ന് പറയാന്‍ ആകില്ല. നദിയില്‍ തോടു ചേരുന്നു അത്രമെ പറയാനാകു.' പി സി ജോര്‍ജ്ജ് പറഞ്ഞു.ബിജെ പി യില്‍ ചേരണമെന്ന അനുകൂലമായ നിലപാടാണ് ജനപക്ഷം സംസ്ഥാന നേതൃത്വത്തിന്റേത്. ബിജെപിയെ ഇക്കാര്യം അറിയിച്ചു. പത്തനം തിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ബന്ധമില്ലെന്നും പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു.


'ജനപക്ഷമില്ലാതാകും. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ബന്ധമില്ല. ബിജെപി തീരുമാനിക്കും.', പി സി ജോര്‍ജ് വിശദീകരിച്ചു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോര്‍ജ്. അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താല്‍പര്യം ജോര്‍ജ് അറിയിച്ചപ്പോള്‍ ലയനമെന്ന നിബന്ധന ബിജെപിയാണ് മുന്നോട്ടുവെച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജോര്‍ജിന്റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം.