09 May 2024 Thursday

തിരുവനന്തപുരം വെള്ളറടയില്‍ അമ്മയെ മകന്‍ തീകൊളുത്തി കൊന്നു

ckmnews


തിരുവനന്തപുരം വെള്ളറടയില്‍ മകന്‍ അമ്മയെ കെട്ടിയിട്ട ശേഷം തീകൊളുത്തി കൊലപ്പെടുത്തി. അറുപത് വയസുള്ള നളിനിയെ കൊലപ്പെടുത്തിയ മകന്‍ മോസസ് പൊലീസിന്റെ പിടിയില്‍. ലഹരിയുടെ സ്വാധീനമാണ് അതിക്രൂര കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.


മനസാക്ഷി മരവിക്കുന്ന ക്രൂരതയാണ് വെള്ളറടയിലെ കൊലപാതകത്തിന് പിന്നില്‍. വെള്ളറടയ്ക്ക് അടുത്ത് കാറ്റാടിയിലെ വീട്ടില്‍ ഓമന എന്ന് വിളിക്കുന്ന നളിനിയും കുമാര്‍ എന്ന് വിളിക്കുന്ന മോസസുമാണ് താമസം. ഇന്ന് പുലര്‍ച്ചെയാണ് മോസസ് അമ്മ നളിനിയെ കത്തിച്ച് കൊന്നത്. വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്ററോളം അകലെ താമസിക്കുന്ന ഇളയമകന്‍ ഭക്ഷണം നല്‍കാനായി രാവിലെയെത്തിയപ്പോളാണ് വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. മൃതദേഹം ഏതാണ്ട് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ഒരു കാലില്‍ തുണികൊണ്ട് കെട്ടിയിട്ടുണ്ട്. മൃതദേഹത്തിന് മുകളില്‍ കരിങ്കല്ലുമുണ്ട്. അതിനാല്‍ ഓടിരക്ഷപെടാതിരിക്കാനായി കാലില്‍ കെട്ടിയിടുകയും ശരീരത്തില്‍ കല്ലെടുത്ത് വയ്ക്കുകയും ചെയ്ത ശേഷം തീയിട്ടതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലയ്ക്ക് ശേഷം വീട്ടില്‍ തന്നെയുണ്ടായിരുന്ന മോസസിനെ നാട്ടുകാര്‍ തടഞ്ഞുവച്ചു. വെള്ളറട പൊലീസെത്തി പിടികൂടി.

മോസസ് നേരത്തെ സ്വന്തം മകളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ്. ഇതോടെ ഭാര്യയും മകളും ഉപേക്ഷിച്ച് പോയതോടെയാണ് അമ്മയോടൊപ്പം താമസമായത്. കുറ്റവാസനക്ക് പുറമെ ലഹരി മരുന്നുകളുടെ ഉപയോഗവും ഉള്ളതായാണ് പൊലീസ് പറയുന്നത്. അതുതന്നെയാവും കൊലയ്ക്ക് കാരണമെന്നും സംശയിക്കുന്നു.