09 May 2024 Thursday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ദമ്പതികൾ അറസ്റ്റിൽ

ckmnews


വയനാട് കേണിച്ചിറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ദമ്പതിമാര്‍ കീഴടങ്ങി. പൂതാടി ചെറുകുന്ന് പ്രചിത്തന്‍ (45), ഭാര്യ സുജ്ഞാന(38) എന്നിവരാണ് തിങ്കളാഴ്ച രാവിലെ കേണിച്ചിറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ദമ്പതിമാര്‍ ഒളിവില്‍പോവുകയായിരുന്നു.


കഴിഞ്ഞദിവസം ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കൽപറ്റ അഡീ. സെഷന്‍സ് കോടതി തള്ളി. ഇതിനുപിന്നാലെയാണ് ഒളിവിലായിരുന്ന ദമ്പതിമാര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. കേസിലെ മറ്റൊരു പ്രതിയായ പൂതാടി കോട്ടവയല്‍ സ്വദേശി കിഴക്കേമഞ്ചംങ്കോട് സുരേഷ്(59) റിമാന്‍ഡിലാണ്. ഇയാളുടെ ജാമ്യാപേക്ഷയും കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ 2020 മുതല്‍ 2023 വരെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണ് പരാതി. ഒന്‍പതാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെ പ്രചിത്തന്‍ പിഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയെ സുരേഷ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മാനഹാനി വരുത്തിയതായും പരാതിയിലുണ്ട്.


പ്രചിത്തന്‍ തന്റെ വീട്ടില്‍വെച്ച് പരാതിക്കാരിയും വിദ്യാർത്ഥിനിയുമായിരുന്ന പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നും ഭാര്യ ഇതിനെല്ലാം കൂട്ടുനിന്നെന്നും പരാതിയില്‍ പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റംതോന്നിയ മാതാപിതാക്കള്‍ ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒളിവില്‍പ്പോയ പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു.

കേണിച്ചിറ എസ് ഐയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ച് ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെ പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായി വിവരം ലഭിച്ചതോടെ പൊലീസ് സംഘം അവിടെയും അന്വേഷണം നടത്തി. കഴിഞ്ഞദിവസം പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തിയതായാണ് പൊലീസ് പറഞ്ഞിരുന്നത്. ഇതിനുപിന്നാലെയാണ് പ്രതികളായ ദമ്പതിമാര്‍ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.