09 May 2024 Thursday

4000 കോടിയുടെ വൻകിട പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; നന്ദി, അഭിമാനമെന്ന് മുഖ്യമന്ത്രി

ckmnews


കൊച്ചി: കൊച്ചിൻ ഷിപ്പ് യാർഡിൽ നാലായിരം കോടിയുടെ വൻകിട വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ തുടങ്ങി 4000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്. കപ്പലുകൾക്ക് അറ്റകുറ്റപ്പണികൾ നടത്തുന്ന ശാലയാണ് പ്രധാനമന്ത്രി സമർപ്പിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കേരളത്തിന്റെ മണ്ണിൽ 4000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നതിൽ അഭിമാനം. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ മെയ്ഡ് ഇൻ കേരളയുടെ സംഭാവന ചെറുതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമാനകരമായ പദ്ധതികളെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയോധ്യ പ്രതിഷ്ഠാ ചടങ്ങിന് മുൻപേ തൃപ്രയാർ സന്ദർശിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്നും മോദി. നാലാമ്പല ദർശനവും പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ന് സൗഭാ​ഗ്യ ദിനം എന്നായിരുന്നു മോദിയുടെ പരാമർശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം കേരളത്തിൽ ഗുണം ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. ഇത് കേരളമാണെന്ന് പ്രധാനമന്ത്രി ഓർമിക്കണം. ഇപ്പോൾ നടക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണം മാത്രം. ബിജെപി കേരളത്തിൽ വിജയിക്കില്ല. ജനങ്ങളിലാണ് ഞങ്ങൾക്ക് വിശ്വാസമുള്ളത്. അതിൽ തികഞ്ഞ ആത്മവിശ്വാസമുണ്ട്. പ്രധാനമന്ത്രി പോയത് കൊണ്ട് മാത്രം തൃശ്ശൂരിൽ ബിജെപി വിജയിക്കില്ല.അങ്ങനെയെങ്കിൽ പാർലമെന്റിൽ മറ്റൊരു എംപി ഉണ്ടാകില്ലല്ലോയെന്നും വി ഡി സതീശൻ ചോദിക്കുന്നു.